കൊച്ചി: വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഡംബര നൗകയായ ക്ലാസിക് ഇംപീരിയൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു.
കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് നിര്‍മാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലാസിക് ഇംപീരിയൽ നിര്‍മിക്കുന്ന നിഷിജിത്ത് കെ. ജോണിനെ മന്ത്രി അഭിനന്ദിച്ചു. ടൂറിസ്റ്റ് ബോട്ട് സർവിസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബോൾഗാട്ടി സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ മൂന്ന് വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് വരും ദിവസങ്ങളില്‍ നീറ്റിലിറങ്ങാന് തയാറെടുക്കുന്ന ‘ക്ലാസിക് ഇംപീരിയൽ’ എന്ന ആഡംബര നൗക. ഐ.ആര്.എസ് 185 ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍ നീളമുള്ള കപ്പൽ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപമുള്ള രാമന് തുരുത്തില് പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കെടുത്താണ് നിര്‍മാണകേന്ദ്രം ഒരുക്കിയത്. നിഷിജിത്തിന്റെയും അന്‍പതോളം തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലമായി യാത്രക്കൊരുങ്ങുന്ന നൗക ഐ.ആര്.എസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നിർമിച്ചിരിക്കുന്നത്.
മറൈന്‍ ഡ്രൈവില്‍ സ്വന്തമായി നിര്‍മിച്ച ഫ്ലോട്ടിങ് ജെട്ടിയില്‍ നിന്നാകും ക്ലാസിക് ഇംപീരിയൽ കടലിലേക്കുള്ള ഉല്ലാസയാത്രകള്‍ തുടങ്ങുക. യാത്രക്കാരുമായി മറൈന്‍ ഡ്രൈവില്‍നിന്ന് പുറം കടലിലേക്കാണ് യാത്ര. 150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം കപ്പലിനുണ്ട്. 2000 രൂപ ചാര്‍ജ് വരുന്ന ലഞ്ച് ക്രൂസിന് ഉദ്ഘാടന ഓഫറായി 1500 രൂപക്ക് യാത്ര ചെയ്യാം.
സണ്‍സെറ്റ് ക്രൂസിന് 3000 രൂപയാണ് ചാര്‍ജ്, ഉദ്ഘാടന ഓഫറായി ഇതിന് 2000 മതി. 30,000 വാട്സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും, ഡി.ജെ, മ്യൂസിക് ബാന്‍ഡ്, ഡാന്‍സ് ഉള്‍പ്പെടെയുള്ള ഉല്ലാസ പരിപാടികളും എ.സി, നോണ്‍ എ.സി ഭക്ഷണശാലയും ഫീഡിങ് റൂമും അടക്കമുള്ള സൗകര്യങ്ങള്‍ വെസ്സലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.