കൊച്ചി: മനോഹരവും സുരക്ഷിതവുമായ നടപ്പാതകളുള്ള സുന്ദര നഗരമാക്കി കൊച്ചിയെ മാറ്റാനാവുന്നില്ലെന്ന് ഹൈകോടതി. നടപ്പാതകളുടെ മനോഹാരിതയാണ് ഒരു നഗരത്തിന്റെ സൗന്ദര്യം. എന്നാൽ, കൊച്ചി എം.ജി റോഡിലെ നടപ്പാതയിലൂടെ നടന്നാൽ പാതാളത്തിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഗരിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
എം.ജി-ബാനർജി റോഡുകൾ ചേരുന്ന ഭാഗത്ത് കാനയിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനായി മോട്ടോർ വെച്ചിരിക്കുന്നത് മൂലം നടപ്പാതയിൽ നിന്ന് ഇറങ്ങി സ്വകാര്യ സ്ഥലത്തുകൂടി നടക്കേണ്ട അവസ്ഥയാണ്. എം.ജി റോഡിന്റെ പ്രതാപമില്ലാതാക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്. കാനയിലൂടെ തടസ്സമില്ലാതെ വെളളം ഒഴുക്കാൻ ക്രമീകരണം ഒരുക്കുകയോ ശല്യമില്ലാത്ത വിധം മോട്ടോർ സ്ഥിരമായി സ്ഥാപിക്കുകയോ ആണ് വേണ്ടത്.
കാൽനടക്കാർക്കടക്കം അസൗകര്യമുണ്ടാക്കുന്ന നടപടികൾ പാടില്ല. ചിലർ നടപ്പാതയിലൂടെയാണ് വാഹനമോടിക്കുന്നത്. ചിലർ പാർക്കിങ്ങിന് സ്ഥലം കണ്ടെത്തുന്നതും നടപ്പാതയിൽ തന്നെ. കാഴ്ച പരിമിതിർക്ക് നടക്കാനുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നവരുമുണ്ട്. ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. എം.ജി റോഡിലെ നടപ്പാതകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സർക്കാറും കൊച്ചി കോർപറേഷനും അറിയിച്ചു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.