പെരുമ്പാവൂര്‍: താലൂക്ക് ആശുപത്രിയില്‍ ഫിസിഷന്‍ ഉള്‍പ്പെടെ ആവശ്യത്തിന് ഡോക്ടര്‍മാർ ഇല്ലാത്തതിനാൽ രോഗികള്‍ വലയുന്നു. ജോലി ക്രമീകരണത്തിന്റെ പേരില്‍ ഉണ്ടായിരുന്നവരെ പല ദിക്കിലേക്കും മാറ്റിയതിനാൽ ഇവിടെ അഞ്ച് പ്രധാന ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. നിലവില്‍ ഉണ്ടായിരുന്ന പീഡിയാട്രിക് സര്ജന് ഉള്‍പ്പെടെ രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും കണ്‍സള്‍ട്ടന്റ് ഫിസിഷനെ കാഞ്ഞങ്ങാട്ടേക്കും മാറ്റി.
ഓര്‍ത്തോ വിഭാഗത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഡോക്ടറുള്ളത്. സമീപ പ്രദേശങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നിരിക്കെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി അവഗണിക്കപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തില്‍ നഗരസഭയുടെയും എം.എല്‍.എയുടെയും കെടുകാര്യസ്ഥതയാണെന്നാണ് ആരോപണം. ആയിരക്കണക്കിന് അന്തര്‍ സംസ്ഥാനക്കാര്‍ക്കും ഏഴ് പഞ്ചായത്തിലെയും ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരസഭയിലെയും നിര്‍ധന രോഗികളുടെ ആശ്രയമാണ് ഈ ആതുരാലയം. നിലവിൽ രോഗികളെ പ്രാഥമിക ചികിത്സ നല്കി സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റാറാണ് പതിവ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തത് സമീപത്തെ സ്വകാര്യ ആശുപത്രികളെയും മറ്റിടങ്ങളില്‍നിന്ന് സ്വകാര്യ പ്രാക്ടീസിനെത്തുന്ന ഡോക്ടര്‍മാരെയും സഹായിക്കാനെന്ന മുറുമുറുപ്പ് ആദ്യമേയുണ്ട്.
സ്വകാര്യ ആശുപത്രികളിലെ കണ്‍സള്‍ട്ടിങ് ഫീസും പരിശോധന ചെലവും മരുന്നുവിലയും താങ്ങാനാകാതെ പലരും ആലുവ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുകയാണിപ്പോള്‍. ആദ്യകാലങ്ങളില്‍ ദൈനംദിന കാര്യങ്ങളില്‍പോലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഇടപെടലുണ്ടായിരുന്നു. അടുത്തകാലങ്ങളില്‍ കമ്മിറ്റിയും നിര്വീര്യമാണത്രേ. നഗരസഭയിലെ പ്രതിപക്ഷവും നിയോജക മണ്ഡലത്തിലെ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.