പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ 23ാം വാര്‍ഡില്‍ ചുണ്ടമലപ്പുറത്ത് പഞ്ചായത്തിെൻറയും റവന്യൂ വകുപ്പിെൻറയും ഉത്തരവുകള്‍ ലംഘിച്ച് ടാര്‍ മിക്സിങ് പ്ലാൻറ് സ്ഥാപിക്കാന്‍ വലിയതോതില്‍ കുന്നിടിച്ച് നിരത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും അടക്കമുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞത്.
നിലവില്‍ നാല് ടാര്‍ മിക്സിങ് പ്ലാൻറുകളും പ്ലൈവുഡ്, പ്ലാസ്റ്റിക് യൂനിറ്റുകളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. വാര്‍ഡ് മെംബറുടെയും സമീപവാസികളുടെയും പരാതികളെത്തുടര്‍ന്ന് കുന്നിടിച്ച് നിരത്തി പുതിയ ടാര്‍ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിവരുകയാണ്.
ഇങ്ങനെയിരിക്കെ പരാതിക്കാരെ കക്ഷി ചേര്‍ക്കാതെ പ്ലാൻറ് ഉടമ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് പഞ്ചായത്ത് സെക്രട്ടറി ഏകപക്ഷീയമായി സ്റ്റോപ് മെമ്മോ പിന്‍വലിച്ചത് പഞ്ചായത്തില്‍ വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് ഭൂരിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് സെക്രട്ടറിയുടെ തീരുമാനം റദ്ദാക്കി. സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന വസ്തുവില്നിന്ന് സ്ഥല ഉടമയും മണ്ണ് മാഫിയയും ചേര്‍ന്ന് ഉദ്യോഗസ്ഥരില്‍ ചിലരെ സ്വാധീനിച്ച് മണ്ണ് കയറ്റിക്കൊണ്ട് പോകാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. ഏതാനും ലോഡുകള്‍ ഇവിടെനിന്ന് കയറ്റിക്കൊണ്ട് പോയെന്നും പൊലീസിനെയും ബന്ധപ്പെട്ട അധികാരികളെയും ബന്ധപ്പെട്ടിട്ട് ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് പ്രകാരം ഓണ്‍ലൈനില്‍നിന്ന് എടുത്ത സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് വലിയ മലയിടിച്ച് മണ്ണ് കടത്തിക്കൊണ്ട് പോകുന്നതിനെതിരെ ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് വാര്‍ഡ് അംഗം അഡ്വ. ബേസില്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി മണ്ണെടുത്ത് പണികള്‍ നടത്തുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് സമര സമിതി ഭാരവാഹികളായ റെയ്സണ്‍ കൊറയ, ബിനോയ് മുല്ലമംഗലം, റെജി ചെറിയാന് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.