വിഷു ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച കണ്ണൂർ നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്
കണ്ണൂർ: വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കിൽ കണ്ണൂർ. കോടിയും പടക്കവും വാങ്ങാനും വിഷുക്കണി വിഭവങ്ങളൊരുക്കാനും ജനം ഒഴുകിയെത്തി. നഗരങ്ങളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പടക്കകടകളിലും വസ്ത്രാലയങ്ങളിലും തിരക്കായിരുന്നു. തെരുവുകച്ചവടവും പൊടിപൊടിച്ചു. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഗൃഹോപകരണ കടകളിലും വാഹന ഷോറൂമുകളിലും വൻ ഓഫറുകൾ ഒരുക്കിയതിനാൽ അവിടെയും കച്ചവടം പൊടിപൊടിച്ചു. സുരക്ഷയൊരുക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
ആൾക്കൂട്ടങ്ങളെയും ആഘോഷവും പൊലീസ് നിരീക്ഷിക്കും. മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കല്‍, ഗതാഗതക്കുരുക്ക് സൃഷ്ടിക്കൽ തുടങ്ങിയവ കണ്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആഘോഷ ദിവസങ്ങളില്‍ നഗരങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും തിരക്കും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനും പ്രധാന ഇടങ്ങളില്‍ പൊലീസിനെ വിന്യസിച്ചു. ആഘോഷങ്ങളുടെ മറവിൽ മയക്കുമരുന്ന്, മദ്യക്കടത്ത് തുടങ്ങിയവ തടയാൻ നടപടിയൊരുക്കും. മാളുകള്‍, ബീച്ച്, പാര്‍ക്ക്, തുടങ്ങിയ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
വിഷു - ഈസ്റ്റര്‍ ഖാദി മേള, കുടുംബശ്രീ വിഷു വിപണന മേള, സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ തുടങ്ങിയവയിൽ നല്ല തിരക്കായിരുന്നു. എല്ലാ താലൂക്കിലെലേയും പ്രധാന വിൽപനശാല സപ്ലൈകോയുടെതായിരുന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന മേളയിൽ 30 ശതമാനം ഗവ. കിഴിവോടെയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.
കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിലാണ് വിഷു വിപണന മേള. പത്ത് സ്റ്റാളുകളിലായി 40 കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങളാണ് വിഷു വിപണി കീഴടക്കാൻ എത്തിയത്. പ്രാദേശികമായും കുടുബശ്രീ വിപണനമേളകൾ നടക്കുന്നുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ വിഷുക്കണി കാണാൻ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.