വിവരാവകാശ പ്രവർത്തകനെതിരെ കാപ്പ ചുമത്തി നാടുകടത്തി

കുറ്റ്യാടി: വിവരാവകാശ പ്രവർത്തകൻ കള്ളാട് മഠത്തിൽ ജാഫറിനെതിരെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത നാലു കേസുകളിൽ പ്രതിയായതിനാലാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികൾ, കുറ്റ്യാടി പഞ്ചായത്തിലെ നിർമാണ പ്രവൃത്തികൾ എന്നിവയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകുകയും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിലെ വിരോധം കാരണമാണ് തനിക്കെതിരെ കാപ്പ ചുമത്തി കേസെടുത്തതെന്ന് ജാഫർ ആരോപിച്ചു. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിറക്കിയത്. തനിക്കെതിരായ നാലുകേസുകളും കള്ളക്കേസാണെന്നാണ് ജാഫർ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ പറയുന്നത്. ''ഈ കേസുകൾ കോടതിയിലാണ്. താൻ ശിക്ഷക്കപ്പെട്ടിട്ടില്ല. ഇതിൽ ഒന്ന് മുസ്ലിം ലീഗ് പ്രവർത്തകർ നൽകിയ പരാതിയിലാണ്. മറ്റൊന്ന് ഗൾഫിൽനിന്ന് ക്വാറന്റീൻ ലംഘിച്ചെന്നുപറഞ്ഞ് പൊലീസ് ചാർജ് ചെയ്തതാണ്. മൂന്നാമത്തേത് ഭാര്യാപിതാവ് നൽകിയ പരാതി പ്രകാരമാണ്''-ജാഫർ വിശദീകരിച്ചു. എന്നാൽ പ്രതിക്കെതിരായ കേസുകൾ തെളിയിക്കുന്നത്, തുടർച്ചയായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉത്തരവ് വന്നതോടെ ജില്ലയിൽനിന്ന് മാറിനിന്ന ജാഫർ എറണാകുളത്ത് അഡ്വൈസറി കമ്മിറ്റിക്ക് അപ്പീൽ നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.