മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ 55 മാതൃക പുനരധിവാസ ഭവനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു
മീനങ്ങാടി: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ജീവിത നിലവാരമുയർത്താൻ തൊഴിൽ, വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സിയിലും ആവയലിലുമായി നിര്‍മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി ഭൂമിയില്ലാത്ത മുഴുവൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനും വാസയോഗ്യമായ, കൃഷിയോഗ്യമായ ഭൂമി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ഭൂരഹിത, ഭവനരഹിത പട്ടികജാതി, പട്ടികവർഗക്കാരുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിനാണ് പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നത്. പട്ടിക വർഗ മേഖലയിലെ പദ്ധതി നടത്തിപ്പിന് മൈക്രോ ലെവൽ പ്ലാനിങ് വേണമെന്നും മന്ത്രി പറഞ്ഞു. ട്രൈബൽ പ്രമോട്ടർമാർ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ കോളനികളിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ ഭവനങ്ങൾക്ക് 'പ്രകൃതി ഗ്രാമം' എന്ന പേരും മന്ത്രി നൽകി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സബ്കലക്ടർ ആർ. ശ്രീലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ എ. ഗീത, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, കെ.പി. നുസ്റത്ത്, സിന്ധു ശ്രീധരൻ, ലത ശശി, ബീന വിജയൻ, ബേബി വർഗീസ്, പി. വാസുദേവൻ, ഉഷ രാജേന്ദ്രൻ, സുനിഷ മധുസൂദനൻ, ശാരദ മണി, ഇ.ആർ. സന്തോഷ് കുമാർ, സി. ഇസ്മയിൽ, ജി. പ്രമോദ്, ഒ.കെ. സാജിത് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സ്വർണ മെഡൽ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.