ഒറ്റപ്പാലം കിഴക്കേ തോടിന് സമീപം പാർക്ക് നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന സംരക്ഷണ ഭിത്തിയുടെ പുനർ നിർമാണം
ഒറ്റപ്പാലം: സ്വപ്ന പദ്ധതിയായ പാർക്ക് യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കിഴക്കേ തോട്ടിലെ സംരക്ഷണ ഭിത്തി നിർമാണം പുനരാരംഭിച്ചു. ജൂലൈയിൽ നിർമാണം പൂർത്തിയായ സംരക്ഷണ ഭിത്തി മഴയിൽ തോട്ടിലേക്ക് തകർന്ന് വീണിരുന്നു. കരിങ്കൽ കെട്ടി സംരക്ഷണ ഭിത്തി സുരക്ഷിതമാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേ തോട്ടുപാലത്തിന് സമീപം നഗരസഭയുടെ അധീനതയിലുള്ള 70 സെന്ററിലാണ് പാർക്ക് നിർമിക്കുന്നത്.
35 മീറ്റർ നീളവും എട്ടടി പൊക്കവുമുള്ള ഭിത്തിയുടെ പുനർ നിർമാണത്തിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പാർക്ക് നിർമാണം.
നഗരസഭയുടെ നേതൃത്വത്തിൽ നിലമൊരുക്കൽ പൂർത്തിയാക്കി സ്ഥലം കൈമാറാനിരിക്കെയാണ് ഭിത്തി തകർന്നത്. ഭിത്തിയുടെ പുനർ നിർമാണം പൂർത്തിയാകുന്ന മുറക്ക് സ്ഥലം ഡി.ടി.പി.സിക്ക് കൈമാറാനാണ് തീരുമാനം. 2019-20 വാർഷിക പദ്ധതിയിൽ 99.4 ലക്ഷം രൂപ ചെലവിട്ടാണ് പാർക്ക് നിർമാണത്തിന് തുടക്കമിട്ടത്. രണ്ട് ഘട്ടങ്ങളായി പാർക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യം.
പാർക്ക് പ്രദേശം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ അയൽ വസ്തുവിന്റെ ഉടമ കോടതിയെ സമീപിച്ചതും കാലതാമസത്തിനിടയാക്കി. ഇതേതുടർന്ന് നിർമാണ പ്രവൃത്തികൾ നിർത്തിവെക്കേണ്ടതായി വന്നു. തോടിന് കുറുകെ പ്രത്യേക ലൈറ്റ് സംവിധാനത്തിൽ നടപ്പാത, തോട്ടിലെ തടയണ ഉപയോഗപ്പെടുത്തി ചെറിയ ബോട്ടിങ് സംവിധാനം, തണലും ഇരിപ്പിടവും സജ്ജീകരിക്കൽ, കുട്ടികൾക്ക് കളിക്കുന്നതിനായുള്ള സംവിധാനം, കോഫി ഷോപ്പ്, ശൗചാലയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെട്ടതാണ് പാർക്ക്. ചുറ്റുമതിൽ നിലം പൊത്തിയതോടെ പുനർ നിർമാണം പൂർത്തിയാക്കാനും സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.