പാലോട്: പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് ജൈവവൈവിധ്യത്താൽ സമ്പന്നമായ പെരിങ്ങമ്മല പഞ്ചായത്തിലെ ഫലവൃക്ഷങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'പെരിങ്ങമ്മലയിലെ തേന്മരങ്ങൾ' എന്ന പേരിൽ ഫലവൃക്ഷ വർഷാചരണം നടത്തുന്നതിന്റെ ഭാഗമായാണ് പഠനം. പഠനപ്രദേശത്ത് മോറെസിയെ വിഭാഗത്തിൽപെട്ട പ്ലാവ്, ആഞ്ഞിലി, അതിന്റെതന്നെ വിവിധ വകഭേദങ്ങൾ, സിംഹവാലൻ കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ വെടി പ്ലാവ് (കുല്ലിനിയ), ഷൈസിജിയം (ഞാറ) ഇനത്തില്‍പെട്ട പത്തോളം സസ്യങ്ങള്‍ എന്നിവ പഠനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി.
ആദിവാസികളുടെകൂടി സഹായത്തോടെയാണ് വനത്തിനുള്ളിലെ ഫലവൃക്ഷങ്ങളുടെ ഫലങ്ങൾ ശേഖരിക്കുന്നത്. ഇലകള്‍ ഉണക്കി (ഹെർബേറിയം) സൂക്ഷിക്കും. വിദഗ്ധരുടെ സഹായത്തോടെ ഫലവും വിത്തും വെവ്വേറെ പട്ടികയിൽപെടുത്തും.
കൂടുതൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് സസ്യജന്തു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ വിസ്തൃതമാക്കുന്ന പ്രോജക്ടുകളും പഠനശേഷം പഞ്ചായത്തിന് സമർപ്പിക്കും.
പെരിങ്ങമ്മലയിലെ വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒട്ടനവധി സസ്യ ജന്തുജാലങ്ങൾ ശാസ്ത്രലോകത്തിന് പുതിയ കണ്ടെത്തലുകളായി വന്നിട്ടുള്ളതാണ് ഇത്തരത്തിൽ പഠനം നടത്താൻ വിദ്യാർഥികൾക്ക് പ്രചോദനം.
അനേകം അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും വിദേശ ഫലവൃക്ഷങ്ങളുടെ അമിതമായ ഉപയോഗവും തനതു സസ്യങ്ങളുടെ വളർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ആർ. അഭിരാമിയുടെ നേതൃത്വത്തിൽ അൽ ഹുദ, വൈഷ്ണവി, ഫാത്തിമ, സുമയ്യ, അനുപമ എന്നിവരാണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പെരിങ്ങമ്മല പഞ്ചായത്തിലെ പെരിങ്ങമ്മലയിലെ തേൻ മരങ്ങൾ എന്ന ഫലവൃക്ഷ പക്ഷാചാരണം അവസാനിക്കുന്ന 2023 ജൂൺ അഞ്ചിന് മുമ്പ് പഠന റിപ്പോർട്ട് ജൈവ പരിപാലന സമിതി പഞ്ചായത്തിന് കൈമാറും. ഫലവൃക്ഷ വർഷാചരണത്തിന്റെ ഭാഗമായി തനത് ഫലവൃക്ഷങ്ങളെ കൂടാതെ കൊരണ്ടി, കാര, വിട്ടി, അമ്പഴം, വിവിധയിനം മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ സസ്യങ്ങളുടെ വിതരണവും അവയുടെ കൃത്യമായ പരിചരണവും പദ്ധതി ലക്ഷ്യങ്ങളാണ്. വനാന്തരങ്ങളിൽ ഫലവൃക്ഷങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് വന്യമൃഗങ്ങൾ കാടിന് പുറത്തേക്കിറങ്ങുന്നതിന് കാരണമായിട്ടുണ്ട് എന്ന് വനം വകുപ്പ് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇഖ്ബാൽ കോളജിലെ സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികളെ ഉൾപ്പെടുത്തി ഫലവൃക്ഷങ്ങളുടെ കണ്ടെത്തലും പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലേക്കും ഫലവൃക്ഷത്തൈ വിതരണവും പരിചരണവുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് പഞ്ചായത്തിന്റെ കൈവശമുള്ള തരിശുഭൂമിയിൽ ഫലവൃക്ഷ തോട്ടം, കുടുംബശ്രീ പ്രവർത്തകർ, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ഫലവൃക്ഷ നഴ്സറി രൂപവത്കരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.