മാള: തീരദേശ പഞ്ചായത്തായ പൊയ്യ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കുടിവെള്ളം കിട്ടാകനിയായി. ജലനിധിയുടെ ജലവിതരണം നിലച്ചതോടെയാണ് ജനം ദുരിതത്തിലായത്. കൃഷ്ണൻ കോട്ട, പൊയ്യ കമ്പനിപടി, മാള പള്ളിപ്പുറം, താണിക്കാട്, ചെന്തുരുത്തി, പുളിപറമ്പ് എന്നിവിടങ്ങളിൽ രണ്ടാഴ്ചയായി വെള്ളം എത്തിയിട്ടില്ല.
ജലനിധിയിൽ സമ്പൂർണ ജലവിതരണമെന്ന പദ്ധതി വാഗ്ദാനം പാഴ്വാക്കായി. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നിട്ടും പൈപ്പു ജലം ആശ്രയിക്കുന്നവർ നീണ്ട കാത്തിരിപ്പിലാണ്.
ചാലക്കുടി പുഴയിൽ നിന്നും വൈന്തല പമ്പിങ് കേന്ദ്രത്തിൽ നിന്നുമാണ് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. ജലവിതരണം സുഗമമാക്കുന്നതിന് പൊയ്യ പുളിപറമ്പിൽ ഭീമൻ ജലസംഭരണി നിർമിച്ചിട്ടുണ്ട്.
ഈ സംഭരണിയിൽ ശേഖരിക്കുന്ന കുടിവെള്ളം പ്രദേശത്തെ ക്ഷാമം തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ ദുരിതം എന്ന് തീരുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് വാഹനത്തിൽ ജലവിതരണം നടത്തി. എന്നാൽ, ഇതും അവശ്യമായ അളവിൽ ലഭ്യമല്ലെന്ന് പരാതിയുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്നതാണ് ജലവിതരണ പ്രഹസനമെന്നും നാട്ടുകാർ മാധ്യമത്തോട് പറഞ്ഞു. അതേസമയം, ആര് ഭരിച്ചാലും മുഖ്യവിഷയമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കാത്ത അവസ്ഥയാണ്. വോട്ട് ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരമാർഗം സ്വീകരിക്കുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.