തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ട് പോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ്.ഐക്കും, അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സൻ 2021 ഏപ്രിൽ 22ന് താൻ നേരിട്ട അപമാനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്.ഐയും ഒരു പൊലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പൊലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
സിറ്റി പോലീസ് കമീഷണറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും പൊലീസ് നടപടിയെ ന്യായീകരിച്ചതുകാരണം റിപ്പോർട്ട് കമീഷൻ തള്ളി. തുടർന്ന് കമീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. കോട്ടൺഹിൽ സ്കൂളിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുരക്ഷ ജോലിക്ക് നിയോഗിച്ചിരുന്ന പൂജപ്പുര ഗ്രേഡ് എസ്.ഐയും സി.പി.ഒയും പരാതിക്കാരനും തമ്മിലാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്ന് കമീഷന്റെ അന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് എസ്.ഐയുടെ നിർദേശാനുസരണം സ്ഥലത്തെത്തിയ മ്യൂസിയം എസ്.ഐ പരാതിക്കാരന്റെ വാഹനത്തിന്റെ ആർ.സി ബുക്ക് വാങ്ങിക്കൊണ്ടുപോയി. പരാതിക്കാരനെതിരെ മ്യൂസിയം പോലീസ് കേസുമെടുത്തു.
പരാതിക്കാരൻ തന്റെ മകളെ വിളിക്കാനാണ് സ്ഥലത്തെത്തിയതെന്ന കാര്യം പൊലീസിന് അറിവുണ്ടായിരുന്നുവെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. എസ്. ഐയുടെ കൃത്യനിർവഹണം പരാതിക്കാരൻ തടസ്സപ്പെടുത്തിയിട്ടില്ല. ഒരു തർക്കം മാത്രമാണ് ക്രൈം കേസിന് കാരണമായത്. തന്റെ മകൾക്ക് മുന്നിൽ വെച്ച് ഗ്രേഡ് എസ്.ഐ മോശമായി പെരുമാറിയത് പരാതിക്കാരന് മനോവിഷമത്തിന് കാരണമായി. സ്കൂളിന് മുന്നിലുണ്ടായിരുന്ന രകവൊകർത്താക്കൾ ക്രിമിനൽ പ്രവർത്തിക്ക് എത്തിയതല്ലെന്ന് എസ്.ഐ മനസ്സിലാക്കണമായിരുന്നുവെന്ന് കമീഷൻ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് യഥാർഥ വസ്തുത മനസ്സിലാക്കാൻ കമീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.