മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ വൻ പൊട്ടിത്തെറി. യു.ഡി.എഫ് ധാരണപ്രകാരം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിലെ ജോയ്സി ഷാജു രാജിവെച്ചിരുന്നു. നേതൃത്വത്തിന്റെ നിർദേശപ്രകാരം ഇതോടൊപ്പം ക്ഷേമകാര്യ സമിതി അംഗത്വവും രാജിവെച്ചു. ഈ സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള നാമനിർദേശം നൽകേണ്ടത് തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു.
ജോയ്സി ഈ സമിതിയിലേക്ക് നോമിനേഷൻ കൊടുക്കാൻ എത്തിയെങ്കിലും ലീഗ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പത്രിക നൽകാനായില്ല. ഇതോടെ കോൺഗ്രസ് അംഗങ്ങൾ ലീഗുമായി തുടർ സഹകരണം ഉണ്ടാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വിവരമറിഞ്ഞ് കോൺഗ്രസ് നേതാക്കൾ എത്തി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും അംഗങ്ങൾ നിലപാട് മാറ്റാൻ തയാറായില്ല. കോൺഗ്രസിന്റെ സഹായമില്ലാതെ തന്നെ ലീഗിന് ചെയർമാൻ സ്ഥാനം ലഭിക്കും. ജോയ്സിക്കൊപ്പം ലീഗിലെ പി.കെ. അമീനും അംഗത്വം രാജിവെക്കണമെന്ന മുൻ ധാരണ അട്ടിമറിച്ചതായി കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നു. യു.ഡി.എഫ് ജില്ല നേതൃത്വമാണ് ഇതിന് പിന്നില്ലെന്നാണ് കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നത്. ലീഗ് നിലപാട് മൂലം കോൺഗ്രസിന് ഉണ്ടായിരുന്ന ഏക അധ്യക്ഷസ്ഥാനം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.