ജാമ്യാപേക്ഷ പരിഗണിക്കുന്നത്  നീട്ടണമെന്ന് നെഹ്റു കോളജ് പി.ആര്‍.ഒ 

തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടണമെന്ന് കേസിലെ രണ്ടാംപ്രതിയായ കോളജ് പി.ആര്‍.ഒ കെ.വി. സഞ്ജിത്ത് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം കേള്‍ക്കാന്‍ പരിഗണിക്കുമ്പോഴായിരുന്നു സഞ്ജിത്തിന്‍െറ അഭിഭാഷകന്‍ പുതിയ അപേക്ഷ നല്‍കിയത്.

കേസിലെ ഒന്നാംപ്രതിയും കോളജ് ചെയര്‍മാനുമായ കൃഷ്ണദാസിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചതോടെ, ഹൈകോടതി വിധി അറിയാനാണോ അപേക്ഷ മാറ്റണമെന്ന ആവശ്യമെന്ന് കോടതി ചോദിച്ചു. ജാമ്യം അനുവദിക്കാനാകില്ളെന്ന നിലപാട് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ശനിയാഴ്ച കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കൃഷ്ണദാസിന്‍െറ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ കേസ് ഡയറി ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ കേസ് മാര്‍ച്ച് ഒന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 

ചൊവ്വാഴ്ചയാണ് കൃഷ്ണദാസിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പകരം സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവാണ് ഇനി കേസില്‍ ഹാജരാകുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഫയല്‍ പഠിക്കാന്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്‍െറ ആവശ്യപ്രകാരമാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. കേസ് ഡയറിയും പ്രിന്‍സിപ്പല്‍ കെ. വരദരാജന്‍െറ രഹസ്യമൊഴിയും അന്വേഷണസംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    
News Summary - nehru college pro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.