തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ വീട്ടിലെത്തിയ സംസ്കാരസാഹിതി പ്രവർത്തകർ പൊന്നാടയും ഉപ്പേരിയും ഓണ സമ്മാനങ്ങളും നൽകി ആദരിച്ചു. സംസ്കാരസാഹിതി മുൻ സംസ്ഥാന ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ പാലോട് രവിയുടെ നേതൃത്വത്തിലാണ് തിരുവോണനാളിൽ പെരുമ്പടവത്തിനെ ആദരിച്ചത്. സംസ്കാര സാഹിതിയുടെ ഓണം അന്നും ഇന്നും പരിപാടിയുടെ ഭാഗമായിട്ടാണ് പെരുമ്പടവത്തിന്റെ വസതിയിൽ ആദരിക്കൽ നടന്നത്.
ഉണ്ണാനും ഉടുക്കാനുമില്ലാത്ത കാലഘട്ടങ്ങളിലും ജീവിതയാഥാർഥ്യങ്ങളുടെ കയ്പ്നീരനുഭവിച്ചവർ ജാതി, മത, വർണ, വർഗ, ലിംഗ ഭേദമന്യേ തലമുറകളോളം ചേർത്ത് പിടിച്ച് സമ്പന്നമാക്കിയ സംസ്കാരത്തിൻറെ തെളിവാർന്ന ഓർമകൾ കൂടിയാണ് ഒരുമയുടെ ഓണമെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ അഭിപ്രായപ്പെട്ടു.
കൂട്ടുകുടും:ബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം ഒത്തുചേരലുകളുടെ അവസരങ്ങളെ ചുരുക്കുകയാണെന്നും വീടും നാടുമൊത്തുചേരുന്ന ഓണം നാളുകളിൽ ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനും അവ പുതിയ തലമുറക്ക് കൂടുതൽ അനുഭവേദ്യമാക്കാനും സംസ്കാരസാഹിതിയുടെ ഓണം അന്നും ഇന്നും പരിപാടി പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി പെരുമ്പടവം പറഞ്ഞു.
ഓണം ഗൃഹാതുരസ്മരണയാണ് ഉണർത്തുന്നത്. ബാല്യം മുതലുള്ള പഴമയുടെ ഓർമകൾ വീണ്ടും ജീവൻ വെക്കുന്നത് ഓണക്കാലത്താണ്. തനിക്ക് ഇനിയുമെഴുതാനുണ്ട്. എഴുത്താണ് തൻറെ ജീവിതവും ജീവിതമാർഗവും. പുതിയ പുസ്തകമിറങ്ങിയിട്ട് ഇത്തിരി നാളായി. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും എഴുത്ത് തുടരുകയാണെന്നും പുതിയ പുസ്തകം വൈകാതെ പുറത്തിറങ്ങുമെന്നും പെരുമ്പടവം അറിയിച്ചു.
സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന ഓണക്കോടി പരിപാടി ഇത്തവണ പൂരാടം നാളിൽ സൂര്യ കൃഷ്ണമൂർത്തിക്ക് നല്കിയതിലുള്ള സന്തോഷവും പെരുമ്പടവം പങ്കുവച്ചു. ചെമ്പഴന്തി അനിൽ, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. പ്രതാപൻ, വിചാർ വിഭാഗ് ചെയർമാൻ വിനോദ് സെൻ, ജലിൻ ജയരാജ് തുടങ്ങി പെരുമ്പടവത്തിൻറെ കുടും:ബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.