മുഖ്യമന്ത്രിയെ പറഞ്ഞാൽ ഷാനിമോളെന്തിനാ വിഷമിക്കുന്നത്? ഷാനിമോൾക്കെതിരെ കെ. സുധാകരൻ കെ.പി.സി.സിക്ക് പരാതി നൽകി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയമായ അധിക്ഷേപത്തെ ന്യായീകരിച്ച് എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ കെ. സുധാകരൻ. താൻ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരൻ ചോദിച്ചു.

പിണറായി വിജയനെതിരായ പരാമർശത്തിൽ ഷാനിമോൾ ഉസ്മാൻ വിഷമിക്കുന്നതെന്തിനാണെന്നും കെ. സുധാകരൻ ചോദിച്ചു.  കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര അസംതൃപ്തിയും മനപ്രയാസവും എന്ന് മനസിലാകുന്നില്ല. ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്. അന്നൊന്നും തോന്നാത്ത വികാരങ്ങളും വിചാരങ്ങളും ഷാനിമോള്‍ ഉസ്മാന് പിണറായി വിജയനെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്ത്പറ്റിയെന്നാണ് സംശയമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഷാനിമോളുടെ പരാമർശത്തിൽ കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. തന്‍റെ പരാമർശത്തെ എതിർത്ത് സി.പി.എം നേതാക്കൾ പോലും രംഗത്തെത്തിയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവാഴ്ച തലശേരിയില്‍ നടത്തിയ പൊതുയോഗത്തിൽ കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമശമാണ് വിവാദത്തിനിടയാക്കിയത്. ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നും ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞിരുന്നു.

കെ. സുധാകരൻ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കെ. സുധാകരൻ മാപ്പ് പറയണമെന്ന് നേരത്തെ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും വ്യക്തമാക്കിയിരുന്നു. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതിനെതിരെയാണ് ഷാനിമോൾക്കെതിരെ പരാതിയുമായി കെ.സുധാകരൻ കെ.പി.സി.സിയെ സമീപിച്ചിട്ടുള്ളത്. എന്നാൽ രമേശ് ചെന്നിത്തലക്കെതിരെ കെ. സുധാകരൻ പരാതി ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.