തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം കെട്ടടങ്ങുംമുമ്പ് മൂന്നാംതരംഗമായി ഒമിക്രോൺ പിടിമുറുക്കിയയോടെ ഇരട്ട ആശങ്കയിൽ കുഴങ്ങി കേരളം. എന്നാൽ ഒമിക്രോൺ കാര്യമായി ബാധിച്ചിട്ടില്ലെന്നും രണ്ടാംതരംഗത്തിന്റെ തുടർച്ചയായ ഡെൽറ്റയുടെ സാന്നിധ്യമാണ് ഇപ്പോഴുള്ള കോവിഡ് വ്യാപന കാരണമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
രണ്ടാംതരംഗത്തിൽ ഏറ്റവുമധികം പേരിൽ ബാധിച്ചതും മരണങ്ങൾ ഉയരാൻ കാരണമായതും ഡെൽറ്റ വകഭേദമായിരുന്നു. അതേസമയം, ഡെൽറ്റയാണ് ഒമിക്രോണിനൊപ്പം പകരുന്നതെങ്കിൽ അത് ആശ്വാസകരമാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത് മുന്നിൽകണ്ട് കേരളം ആദ്യം അവലംബിച്ചപോലെ പ്രതിരോധമാർഗങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വ്യാഴാഴ്ച 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഇതുവരെ കേരളത്തിൽ 480 പേർക്ക് ഒമിക്രോൺ ബാധിച്ചു. ലോ റിസ്ക്, ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവരെ കൂടാതെ 52 പേർക്ക് സമ്പർക്കത്തിലൂടെയും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൽറ്റയെക്കാളും അതിവ്യാപന ശേഷിയാണ് ഒമിക്രോണിനുള്ളത്.
സംസ്ഥാനത്ത് അതിവേഗം പടരുന്ന കോവിഡ് ബാധക്ക് കാരണം ഒമിക്രോണിന്റെ സാന്നിധ്യം തന്നെയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. അതിനാൽ അതിജാഗ്രത പ്രതിരോധ രംഗത്ത് ഉണ്ടാകണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ആൾക്കൂട്ടനിയന്ത്രണം അത്യാവശ്യമെന്നും കൂടുതൽ ശ്രദ്ധ എല്ലാ മേഖലയിലും ഉണ്ടാകണമെന്നുമാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുമായി തുടങ്ങി ശ്വാസകോശത്തെ ബാധിക്കുകയും പിന്നീട് ന്യുമോണിയക്ക് കാരണമാവുകയും ചെയ്യുന്ന ഡെൽറ്റ ഒമിക്രോണിനെക്കാൾ അപകടകാരിയാണ്. എന്നാൽ ഒന്നാം ഡോസ് വാക്സിൻ 99 ശതമാനവും രണ്ടാംഡോസ് 82 ശതമാനവും പൂർത്തിയായതിനാൽ ഗുരുതര രോഗികളുടെ എണ്ണം രണ്ടാംതരംഗത്തിൽ സംഭവിച്ചതുപോലെ വർധിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. മറ്റൊന്ന് മുതിർന്ന പൗരന്മാർക്കുൾപ്പെടെ മുൻഗണന വിഭാഗങ്ങൾക്കും കരുതൽ വാക്സിനേഷൻ കൂടി ആരംഭിച്ച സ്ഥിതിക്ക് വലിയ ആശങ്കക്ക് വകയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
എങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെയുണ്ടായ രോഗികളുടെ വർധന ആശങ്കക്ക് ഇടനൽകുന്നു. നിരവധി സ്ഥലങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവമായി കാണമെന്ന നിർദേശവും വന്നിട്ടുണ്ട്. രാജ്യത്ത് രണ്ടാംതരംഗം ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് ഒമിക്രോൺ കടന്നുവന്നത്.
അതേസമയം കേരളത്തിൽ അത് രണ്ടാംതരംഗം പൂർണമായും കെട്ടടങ്ങും മുമ്പാണ് എത്തുന്നത്. കോവിഡ് ബ്രിഗേഡുകൾ ഉൾപ്പെടെ പിരിച്ചുവിട്ട സ്ഥിതിക്ക് ഇരട്ടപ്രഹരം നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും ആദ്യംമുതൽ തുടങ്ങേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.