മണ്ണുത്തി (തൃശൂർ): വെള്ളാനിക്കര സർവിസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഒരാളെ കൊലപ്പെടുത്തിയ നിലയിലും അടുത്തയാൾ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്. കിഴക്കെ വെള്ളാനിക്കര തൈക്കാട്ടില്‍ വീട്ടില്‍ ആന്റണി (69), കിഴക്കെ വെള്ളാനിക്കര കുണ്ടുകാട്ടില്‍ അരവിന്ദാക്ഷന് (70) എന്നിവരാണ് മരിച്ചത്.
വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് ശാഖക്കടുത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ആന്റണിയുടെ മൃതദേഹം തലക്കടിയേറ്റ് മരിച്ച നിലയില്‍ വരാന്തയില്‍ പായയിലാണ് കിടന്നിരുന്നത്. അധികം ദൂരെയല്ലാതെ അരവിന്ദാക്ഷന് വിഷം അകത്തുചെന്ന് മരിച്ച നിലയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഓഫിസ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് മൃതദേഹങ്ങൾ കണ്ടത്. മണ്ണുത്തി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍നിന്നാണ് ആന്റണിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം അരവിന്ദാക്ഷന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. നിര്‍മാണങ്ങള്‍ നടക്കുന്നതിനാലാണ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചതെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. പൊലീസ് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സ്ഥലം എം.എൽ.എകൂടിയായ മന്ത്രി കെ. രാജനും മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനനും സ്ഥലം സന്ദര്‍ശിച്ചു.
മരിച്ച അരവിന്ദാക്ഷന് നാലു വര്‍ഷമായി ഇവിടെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: പരേതയായ വിലാസിനി. മകള്‍: പ്രശാന്തി. മരുമകന്: വിനോദ്. ആന്റണി മൂന്നു മാസം മുമ്പാണ് ജോലിക്കെത്തിയത്. ഭാര്യ: ഓമന. മക്കള്‍: അരുണ്‍, ആനന്ദ്. മരുമക്കള്‍: ജിതില, അനീന. ഇരുവരുടെയും സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.