കൊച്ചി: ഒന്നരക്കോടി രൂപയുടെ വഖഫ് ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻറും പുറത്തിൽ മിറാക്കത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.പി. താഹിറിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. 2010-15 കാലയളവിൽ ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരിക്കെ ഹരജിക്കാരൻ കണക്കുകളിൽ കൃത്രിമം നടത്തിയെന്നായിരുന്നു പരാതി. പണം തിരിച്ചുപിടിക്കണമെന്നും താഹിറിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമാവശ്യപ്പെട്ട് 2023 മാർച്ചിൽ സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിറക്കിയിരുന്നു.
ജമാഅത്ത് കമ്മിറ്റി സർക്കാറിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരനെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് താഹിർ സമർപ്പിച്ച ഹരജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വഖഫ് നിയമത്തിലെ വകുപ്പ് 47,48 പ്രകാരം വഖഫ് ബോർഡ് ഒരിക്കൽ അംഗീകരിച്ച ഓഡിറ്റ് റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് സർക്കാറിനോ പൊലീസിനോ നിർദേശിക്കാനാകില്ല. ഈ നിയമം മറികടന്നാണ് ഒന്നരക്കോടി രൂപ ഈടാക്കാനും ക്രിമിനൽ കേസെടുക്കാനും ഉത്തരവിട്ടതെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.