നോമ്പുകാലം ശരീരത്തെ ശുദ്ധീകരിക്കുകയും വിവിധ രോഗങ്ങളിൽനിന്ന് മുക്തി നേടിത്തരുകയും ചെയ്യും. ശരീരഭാരം കുറക്കൽ, അർബുദസാധ്യത കുറക്കൽ, പുകവലി ഒഴിവാക്കാൻ സഹായിക്കൽ, മെറ്റബോളിസം മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ചിലതാണ്. എന്നാൽ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് ചില അപകടങ്ങളും നോമ്പുകാലം വരുത്തിവെക്കും. പ്രമേഹരോഗികൾ ഇക്കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. ഡീഹൈഡ്രേഷൻ, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പർ ഗ്ലൈസീമിയ എന്നിവക്ക് നോമ്പുകാരിൽ സാധ്യത കൂടുതലാണ്.
പ്രമേഹമുള്ളവർ മുൻകൂട്ടി ഡോക്ടറെ സന്ദർശിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും വേണം. നോമ്പെടുക്കാൻ കഴിയുമോ എന്നും അന്വേഷിച്ചറിയണം. നോമ്പ് ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പെങ്കിലും ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കലാണ് ഉത്തമം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവർത്തിച്ച് കുറയുന്നവർ, ഹൃദയം, കണ്ണ്, നാഡി, കരൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ദിവസവും ഒന്നിലധികം തവണ കുത്തിവെപ്പ് എടുക്കുന്ന പ്രമേഹരോഗികൾ, പ്രമേഹമുള്ള ഗർഭിണികൾ എന്നിവർ നോമ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
ഗുളികകള്‍ കഴിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിച്ചു പോകുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ മാർഗനിർദേശം സ്വീകരിച്ചു നോമ്പെടുക്കാം. പ്രമേഹത്തിന്റെ ആദ്യഘട്ടങ്ങളിലുള്ളവർ, പ്രമേഹം സങ്കീർണ ദിശയിലേക്ക് കടന്നിട്ടില്ലാത്തവർ എന്നിവർക്ക് നോമ്പ് ആരോഗ്യം വീണ്ടെടുക്കാനുള്ള അവസരം ഒരുക്കും. പ്രമേഹരോഗികൾ നോമ്പുകാലത്ത് ഇടക്കിടെ പഞ്ചസാരയുടെ അളവ് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതും നല്ലതാണ്.
നോമ്പുകാലത്ത് ആഹാരകാര്യങ്ങളിലും പ്രമേഹരോഗികൾ ശ്രദ്ധചെലുത്തണം. മധുരവും കൊഴുപ്പും ഏറിയ പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കണം. ബ്രഡ്, കേക്കുകൾ, മിഠായികൾ, എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം. നട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം.
കൃത്യസമയത്ത് നോമ്പ് തുറക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നിർജലീകരണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. നോമ്പെടുക്കുന്നവർ ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.