പാരമ്പര്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമായി ഖറൻഖശു രാവ്​ ഇന്ന്; ആഘോഷത്തിനൊരുങ്ങി കുട്ടികൂട്ടം

മത്ര​: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു ബുധനാഴ്ച രാത്രി നടക്കും. റമദാനിന്‍റെ പതിനഞ്ചാം രാവിലാണ് അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറന്‍കശു കൊട്ടിപ്പാടി കൊണ്ടാടാറുള്ളത് അറബ് ബാല്യ‌കൗമാരങ്ങളുടെ പാരമ്പര്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിന്‍റെ ഭാഗമാണീ ആഘോഷം. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ട് കാലം തൊട്ടെ ഈ ആചാരങ്ങള്‍ ഉള്ളതായി പഴമക്കാര്‍ പറയുന്നു‌. പ്രധാനമായും ഈ ആഘോഷ ദിനം കുട്ടികള്‍ക്കുള്ളതാണ്.

മതനിയമങ്ങള്‍ പരതിയാല്‍ ഇത് പോലുള്ള ആചാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും പൈതൃകങ്ങളില്‍ ഉള്‍ചേര്‍ന്ന മിത്തുകളാണ് ഖറന്‍ഖശു പോലുള്ള ആഘോഷങ്ങളുടെ പിറകില്‍. ഒമാനിന്‍റെ വിവിധ ഭാഗങ്ങളില്‍ ഖറന്‍ഖശു സാമന്യം നല്ല രീതിയിൽ തന്നെ കൊണ്ടാടപ്പെടുന്നുണ്ട്. അതിന്‍റെ ഭാഗമായി കുട്ടികളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ ഇനം ഉല്‍പ്പന്നങ്ങള്‍ റമാദാന്‍റെ തുടക്കം മുതലെ വിപണിയിൽ സുലഭമാണ്.


പ്രത്യേക വേഷ വിധാനങ്ങളോടെ തകരപ്പൊട്ടകളില്‍ കൊട്ടിപ്പാടി വീട്ടു മുറ്റത്തെത്തുന്ന കുട്ടി കൂട്ട ഗായക സംഘങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ആവശ്യമായ ഗിഫ്റ്റ് ബാഗുകള്‍, ടീഷര്‍ട്ടുകള്‍ കുട്ടിഉടുപ്പുകള്‍ ചുമര്‍ ചിത്രങ്ങള്‍ ഖറന്‍ഖശു ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്ത്രീകളുടെ മേല്‍കുപ്പായങ്ങള്‍ വരെ വിപണിയില്‍ നല്ല രീതിയിൽ വിറ്റു പോയതായി‌ മത്രയിലെ വ്യാപാരിയായ പൊന്നാനി സ്വദേശി ഹിജാസ് പറഞ്ഞു.


വീടുകള്‍ തോറും കയറിയിറങ്ങി മധുരവും സമ്മാനങ്ങളും സ്വീകരിച്ച് കുട്ടികളുടെ സംഘങ്ങളുടെ സംഘം നീങ്ങുന്ന കാഴ്ചകള്‍ മനോഹരമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യുവാക്കള്‍ വേഷം മാറി പാട്ടുകള്‍ പാടി നടക്കുന്ന അനഭലഷണീയമായ കാഴ്ചകളും ഉണ്ടാവാറുണ്ട്. അതേ, സമയം റസിഡന്‍ഷ്യല്‍ മേഖലകളില്‍ സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ തന്നെ കുട്ടികള്‍ക്കായുള്ള ആഘോഷ പരിപാടികൾ ഔദ്യോഗികമായി തന്നെ സംഘടിപ്പിക്കാറുണ്ട്. റമദാന്‍ പകുതി പിന്നിട്ടെന്ന സന്ദേശവും ഈ പരിപാടികളിലൂടെ മനസിലാക്കാന്‍ സാധിക്കും. ഖറന്‍‌ഖശുവില്‍ നിന്ന്‌ ലഭിക്കുന്ന സമ്മാനങ്ങളും നാണയങ്ങളും സ്വരുക്കൂട്ടി പെരുന്നാൾ ആഘോഷത്തിനായി മാറ്റി വെക്കുന്നവരും കുട്ടിക്കൂട്ടങ്ങളില്‍ ഉണ്ട്.

Tags:    
News Summary - Today is Kharankhasu Rav with a reminder of tradition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.