ബംഗളുരു: അവധിക്കാല യാത്രാ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതെ ദക്ഷിണ റെയിൽവേയും ദക്ഷിണ പശ്ചിമ റെയിൽവേയും. വിഷു-ഈസ്റ്റർ സമയത്ത് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപറേഷൻ മാനേജർക്ക് കേരള സമാജം ഭാരവാഹികൾ നിവേദനം നൽകിയിരുന്നു. കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസ് എന്നിവക്ക് പിറകിൽ ഷാഡോ ട്രെയിനുകൾ അനുവദിക്കുന്നത് യാത്രാപ്രശ്നത്തിന് പരിഹാരമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തിരുവനന്തപുരത്തേക്ക് പ്രതിവാര സ്പെഷൽ അനുവദിച്ച റെയിൽവേ വടക്കൻ കേരളത്തെ തഴഞ്ഞു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള നിരവധി യാത്രക്കാരാണ് ബംഗളൂരു യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്നത്. പ്രതിദിന സർവിസായ കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസ്, പ്രതിവാര സർവിസായ മംഗളൂരു-യശ്വന്ത്പുര എക്സ്പ്രസ് എന്നിവ മാത്രമാണ് ഈ റൂട്ടിലെ പതിവ് ട്രെയിനുകൾ. വേനലവധിക്കാലത്തും ആഘോഷ സീസണുകളിലും ടിക്കറ്റുകൾ മാസങ്ങൾക്കു മുമ്പ് വിറ്റുതീരുന്നതാണ് പതിവ്.
അതേസമയം, ബംഗളൂരു-തിരുവനന്തപുരം-ബംഗളൂരു റൂട്ടിൽ അനുവദിച്ച സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ച സർവിസ് ആരംഭിക്കും. വെള്ളിയാഴ്ചകളിൽ ബംഗളൂരുവിൽനിന്നും ഞായറാഴ്ചകളിൽ തിരുവനന്തപുരത്തുനിന്നും സർവിസ് നടത്തുന്ന രീതിയിൽ എ.സി സ്പെഷൽ പ്രതിവാര ട്രെയിനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ വരെ ഇരു ദിശകളിലേക്കും ഒമ്പതു വീതം സർവിസുണ്ടാകും.
എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ട്രെയിൻ ഏപ്രിൽ നാല്, 11, 18, 25, മേയ് രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിലാണ് സർവിസ് നടത്തുക. വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബംഗളൂരു എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ചകളിൽ ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും. കെ.ആർ പുരം -രാത്രി 10.10, ബംഗാർപേട്ട്-10.53, സേലം- പുലർച്ച 2.15, ഈറോഡ് -3.15, തിരുപ്പൂർ -4.03, പോത്തന്നൂർ-4.58, പാലക്കാട്-6.10, തൃശൂർ-7.42, ആലുവ-8.40, എറണാകുളം നോർത്ത്-9.15, കോട്ടയം-10.25, ചങ്ങനാശ്ശേരി-10.45, തിരുവല്ല-10.56, ചെങ്ങന്നൂർ-11.07, മാവേലിക്കര-11.21, കായംകുളം-11.30, കൊല്ലം-12.02, വർക്കല -12.26 എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ട്രെയിൻ (06556) ഏപ്രിൽ ആറ്, 13, 20, 27, മേയ് നാല്, 11, 18, 25, ജൂൺ ഒന്ന് തീയതികളിൽ സർവിസ് നടത്തും. ഞായറാഴ്ചകളിൽ ഉച്ചക്ക് 2.15ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ചകളിൽ രാവിലെ 7.30ന് ബംഗളൂരുവിലെത്തും. വർക്കല- ഉച്ചക്ക് 2.35, കൊല്ലം-2.57, കായംകുളം-3.43, മാവേലിക്കര-3.56, ചെങ്ങന്നൂർ-4.08, തിരുവല്ല-4.20, ചങ്ങനാശ്ശേരി-4.28, കോട്ടയം-4.47, എറണാകുളം ടൗൺ-6.00, ആലുവ-6.35, തൃശൂർ-രാത്രി 8.12, പാലക്കാട്-9.35, പോത്തന്നൂർ-10.58, തിരുപ്പൂർ-11.53, ഈറോഡ്-12.50, സേലം- പുലർച്ച 1.47, ബംഗാർപേട്ട്-5.03, കെ.ആർ പുരം-6.14 എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. രണ്ട് സെക്കൻഡ് എ.സി, 16 എ.സി ത്രീ ടയർ കോച്ചുകളാണുള്ളത്. തേർഡ് എ.സിയിൽ 1490 രൂപയും സെക്കൻഡ് എ.സിയിൽ 2070 രൂപയുമാണു ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.