ബംഗളൂരു യെലഹങ്കയിൽ സ്കൂൾ ടോയ്ലറ്റുകൾ വൃത്തിയാക്കാൻ അധ്യാപകർ വിദ്യാർഥികളെ ഏർപ്പെടുത്തിയപ്പോൾ. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം
ബംഗളൂരു: വിദ്യാഭ്യാസ വകുപ്പിന്റെ കർശന മുന്നറിയിപ്പുകൾ അവഗണിച്ച് ബംഗളൂരു യെലഹങ്കയിൽ സ്കൂൾ ടോയ്ലറ്റുകൾ വൃത്തിയാക്കാൻ അധ്യാപകർ വിദ്യാർഥികളെ ഏർപ്പെടുത്തിയതായി ആക്ഷേപം.
ശുചിമുറിയിൽ ബ്രഷും പുറത്ത് കുറ്റിച്ചൂലുമായി അധ്യയനസമയം അധ്യാപകർ കുട്ടികളെക്കൊണ്ട് കഠിനമായി ജോലി ചെയ്യിച്ചു എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകനായ ബെൽത്തൂർ പരമേഷ് സംസ്ഥാന മനുഷ്യാവകാശ കമീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി.
സംഭവത്തിന്റെ ഒരു വിഡിയോയും അദ്ദേഹം അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ടോയ്ലറ്റുകൾ വൃത്തിയാക്കുന്നതിൽ വിദ്യാർഥികളെ ഉൾപ്പെടുത്തിയതിന് അധ്യാപകർക്കും പ്രധാനാധ്യാപികക്കുമെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരൻ അധികൃതരോട് ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരെയും കുഴക്കുന്നുണ്ട്.
നേരത്തേ നൽകിയ മുന്നറിയിപ്പുകളെ തുടർന്ന് കഴിഞ്ഞ മാസം 26ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂൾ കുട്ടികളെ ടോയ്ലറ്റ് വൃത്തിയാക്കാൻ നിർബന്ധിച്ച സംഭവം റിപ്പോർട്ട് ചെയ്താൽ അധ്യാപകർക്കോ ബന്ധപ്പെട്ട മറ്റ് സ്കൂൾ ജീവനക്കാർക്കോ എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്നായിരുന്നു ഉത്തരവ്.
ഇതുസംബന്ധിച്ച് എല്ലാ സർക്കാർ പ്രൈമറി ഹൈസ്കൂളുകൾക്കും സ്കൂൾ വിദ്യാഭ്യാസ കമീഷണർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.