‘പ്രിയപ്പെട്ട രാഹുൽ, താങ്കൾ സ്വയം ജ്വലിച്ച് മുന്നോട്ട് തന്നെ പോവുക’

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ഉടനീളം അതീവഗുരുതരവും വസ്തുതാവിരുദ്ധവുമായ വർഗീയപരാമർശങ്ങൾ അടങ്ങിയ പൊതുപ്രസംഗങ്ങൾ നടത്തിയ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് രാഹുൽ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചു എന്ന് ആരോപിക്കുന്നതെന്ന് എഴുത്തുകാരി സുധാമേനോൻ. ‘ഇന്നലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടവർക്ക് അറിയാം അദ്ദേഹം ഹിന്ദു മതത്തെ അപമാനിക്കുന്ന യാതൊന്നും പറഞ്ഞിട്ടില്ല എന്ന്. സത്യത്തിന്റെയും അഭയത്തിന്റെയും നിർഭയത്വത്തിന്റെയും അഹിംസയുടെയും സഹാനുഭൂതിയുടെയും രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവെന്നാൽ നരേന്ദ്രമോദിയും ബിജെപിയും അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അഭയവും അഹിംസയും നിർഭയത്വവുമാണ് എല്ലാ മതങ്ങളുടെയും സാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവിനെ അപമാനിക്കുന്ന ഒരൊറ്റ വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിട്ടും ആ പ്രസംഗത്തിലെ പരാമർശങ്ങൾ രേഖയിൽനിന്നും നീക്കുകയും രാഹുൽ ഗാന്ധിക്ക് എതിരെ പ്രതിഷേധിക്കുകയുമാണ് ബിജെപി ചെയ്യുന്നത്’ -അവർ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണരൂപം:

'രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ പ്രഥമ ഉടമസ്ഥാവകാശം മുസ്‍ലിംകൾക്ക് ആണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും വീതിച്ചു നൽകും’

'കോൺഗ്രസ് ഹിന്ദുസ്ത്രീകളുടെ മംഗൾസൂത്രം കവർന്നെടുത്ത് മുസ്‍ലിംകൾക്ക് നല്കും',

'കോൺഗ്രസ് ക്രിക്കറ്റ് ടീമിനെ മതാധിഷ്ഠിതമായി തിരഞ്ഞെടുക്കും',

'ഇന്ത്യാമുന്നണിയുടെ നേതാക്കൾ ശ്രാവണമാസത്തിൽ മാംസം കഴിക്കുന്നവരാണ്’,

'കോൺഗ്രസ് മരിക്കുമ്പോൾ പാകിസ്താൻ കരയും’,

'കോൺഗ്രസിന്റെ രാജകുമാരനെ പ്രധാനമന്ത്രിയാക്കാൻ പാക്കിസ്താനിലെ നേതാക്കൾ ആഗ്രഹിക്കുന്നു’

ഇതൊക്കെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ആയിരുന്നു. ഇത്രമേൽ സാമുദായികമായി ജനതയെ ഭിന്നിപ്പിക്കുന്ന, ഇത്രമേൽ വിഷം പടർത്തുന്ന പ്രസംഗങ്ങൾ ഇതുവരെ ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ല. ഇന്ത്യ കണ്ട ഒരു പ്രധാനമന്ത്രിയും ഹിന്ദു സ്ത്രീകളുടെ മംഗൾസൂത്രം തെരഞ്ഞെടുപ്പിന്റെ ചതുരംഗപ്പലകയിലേക്ക് കൊണ്ടു വന്നിട്ടില്ല.

അതീവഗുരുതരവും, വസ്തുതാവിരുദ്ധവുമായ വർഗീയപരാമർശങ്ങൾ അടങ്ങിയ പൊതുപ്രസംഗങ്ങൾ ആണ് നരേന്ദ്രമോദി ഈ തെരഞ്ഞെടുപ്പിൽ ഉടനീളം നടത്തിയിട്ടുള്ളത്. ഭൂരിപക്ഷമതവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള അപക്വവും വിദ്വേഷജനകവുമായ ഈ വർഗീയപ്രചാരണം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വിഭിന്ന സമുദായങ്ങൾക്കിടയിൽ ഗുരുതരമായ വിള്ളലും സ്പർധയും ഉണ്ടാക്കുമെന്ന കാര്യം അറിയാത്ത ഒരാൾ അല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. എന്നിട്ടും അദ്ദേഹം അത് തുടർന്നു. തെരഞ്ഞെടുപ്പ് കമീഷനും മാധ്യമങ്ങളും അതൊരു വലിയ വിഷയമാക്കിയില്ല.

ആ പ്രധാനമന്ത്രിയും പാർട്ടിയുമാണ് രാഹുൽ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചു എന്ന് ആരോപിക്കുന്നത്! ഇന്നലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടവർക്ക് അറിയാം അദ്ദേഹം ഹിന്ദു മതത്തെ അപമാനിക്കുന്ന യാതൊന്നും പറഞ്ഞിട്ടില്ല എന്ന്. സത്യത്തിന്റെയും അഭയത്തിന്റെയും നിർഭയത്വത്തിന്റെയും അഹിംസയുടെയും സഹാനുഭൂതിയുടെയും രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവെന്നാൽ നരേന്ദ്രമോദിയും ബിജെപിയും അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അഭയവും അഹിംസയും നിർഭയത്വവുമാണ് എല്ലാ മതങ്ങളുടെയും സാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവിനെ അപമാനിക്കുന്ന ഒരൊറ്റ വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിട്ടും ആ പ്രസംഗത്തിലെ പരാമർശങ്ങൾ രേഖയിൽനിന്നും നീക്കുകയും രാഹുൽ ഗാന്ധിക്ക് എതിരെ പ്രതിഷേധിക്കുകയുമാണ് ബിജെപി ചെയ്യുന്നത്.

എന്തൊരു ഇരട്ടത്താപ്പാണ് എന്ന് നോക്കൂ!

അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രാഹുൽ, താങ്കൾ മുന്നോട്ട് തന്നെ പോവുക..സ്വയം ജ്വലിച്ചുകൊണ്ട് നിർഭയനായി...

ടാഗോർ എഴുതിയത് പോലെ

"When dark clouds cover the sky, When darkness engulfs the truth,

When the world cowers and bows before fear,

You be the flame..."

ഏക് ല ചലോ രേ....


Full View

Tags:    
News Summary - Sudha Menon about rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.