'കളിക്കാൻ ഇല്ലെങ്കിൽ ലേലത്തിലും വരേണ്ട'; മാറ്റങ്ങളുമായി ഐ.പി.എൽ മെഗാ ലേലം!

മുംബൈ: അടി മുടി മാറ്റത്തിനാണ് ഇക്കുറി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താര ലേലം വേദിയായിരിക്കുന്നത്. ഇത്തവണ ഒരു ടീമിന് ആറുപേരെ നിലനിര്‍ത്താൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഐ.പി.എല്‍. ഗവേണിങ് കൗണ്‍സിലിന്റെ തീരുമാനത്തിന് ബി.സി.സി.ഐ. അനുമതി നല്‍കി. പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളെയും രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളെയുമാണ് ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളത്. ഇംപാക്ട് പ്ലെയര്‍ നിയമം 2027 വരെ തുടരും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാത്ത എല്ലാ ഇന്ത്യന്‍ കളിക്കാരെയും അണ്‍ക്യാപ്പ്ഡ് പ്ലെയറായി കണക്കാക്കുന്ന നിയമം വീണ്ടും പ്രാഭല്യത്തിൽ കൊണ്ടുവരും. മുൻ കാലങ്ങളിൽ ഐ.പി.എല്ലിൽ ഉണ്ടായിരുന്ന ഈ നിയമം പിന്നീട് എടുത്ത് മാറ്റുകയായിരുന്നു. ഈ നിയമം വീണ്ടും തിരിച്ചുകൊണ്ടുവരുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗുണം ചെയ്യും. ഈ നിയമം മൂലം അവരുടെ സൂപ്പർ താരം മഹേന്ദ്ര സിങ് ധോണിയെ അൺക്യാപ്ഡ് താരമായി ടീമിൽ നിലനിർത്താൻ സാധിക്കും.

2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്. അഞ്ചുവര്‍ഷം പൂര്‍ത്തിയായതിനാല്‍ ധോണിക്ക് അണ്‍ക്യാപ്പ്ഡ് പ്ലെയറായി ടീമില്‍ തുടരാനാവും. അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ എന്ന നിലയില്‍ ധോണിയെ നിലനിര്‍ത്താന്‍ പരമാവധി നാലുകോടി രൂപ മതിയാകും.

2025-ല്‍ ലേലത്തുക ഉള്‍പ്പെടെ ഒരു ടീമിന് ആകെ അനുവദിക്കുന്ന തുക 146 കോടി രൂപയായിരിക്കും. 2024-ല്‍ ഇത് 110 കോടി രൂപയായിരുന്നു. 2026-ല്‍ 151 കോടി, 2027-ല്‍ 157 കോടി എന്നിങ്ങനെയാക്കാനും നിശ്ചയിച്ചിട്ടുണ്ട്. വിദേശ താരങ്ങളും മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ സാധാരണ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.

ലേലത്തില്‍ വിറ്റുപോയ താരങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ ലീഗില്‍നിന്ന് വിട്ടുനിന്നാലും പണികിട്ടും. ലേലത്തിൽ പങ്കെടുത്ത് ഏതെങ്കിലും ടീമിൽ കയറിപറ്റിയതിന് ശേഷം മത്സരത്തിൽ പങ്കെടുക്കാത്ത താരങ്ങൾ ഐ.പി.എല്ലിൽ ഉണ്ടാവാറുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്യുന്നവർക്കാണ് പണികിട്ടുക.തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ കളിക്കാനോ ലേലത്തില്‍ പങ്കെടുക്കാനോ കഴിയില്ല. 2025 ഐ.പി.എൽ. സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം നവംബർ ഒടുവിലോ ഡിസംബർ ആദ്യമോ നടക്കുമെന്നാണ് റിപ്പോർട്ട്. ലേലം എവിടെ വെച്ച് നടക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ഐ.പി.എലില്‍ മാച്ച് ഫീസ് സംവിധാനവും അടുത്ത സീസണ്‍ മുതല്‍ കൊണ്ടുവരും. ഇതുപ്രകാരം ഓരോ കളിക്കാരനും 7.50 ലക്ഷം രൂപവെച്ച് ഓരോ കളിക്കും ലഭിക്കും. കളിക്കാർക്ക് നൽകുന്ന കരാർ തുകയ്ക്കും മറ്റ് അലവൻസുകൾക്കും പുറമേയാണിത്. സീസണിലെ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുന്നയാൾക്ക് മാച്ച് ഫീസ് ഇനത്തിൽമാത്രം 1.5 കോടി രൂപ ലഭിക്കും.

കഴിഞ്ഞ തവണ നടന്ന മെഗാ ലേലത്തില്‍ നാലുതാരങ്ങളെ നിലനിര്‍ത്താനാണ് ടീമുകള്‍ക്ക് അവകാശമുണ്ടായിരുന്നത്. ശനിയാഴ്ച ബെംഗളൂരുവില്‍ ചേര്‍ന്ന ഐ.പി.എല്‍. ഗവേണിങ് ബോഡി യോഗത്തില്‍ ഇത് ആറാക്കി ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത് റൈറ്റ് റ്റു മാച്ച് (ആര്‍.ടി.എം.) കാര്‍ഡ് സംവിധാനം വഴിയുമാവാം.

Tags:    
News Summary - ipl new retention and auction rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.