അഹ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ശനിയാഴ്ച മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശേഷമാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ചരിത്രവും കണക്കും പൂർണമായും ഇന്ത്യക്കൊപ്പമാണെങ്കിലും അയൽക്കാരുടെ പോരാട്ടവീര്യത്തെ വിലകുറച്ച് കാണാൻ ഇന്ത്യക്ക് കഴിയില്ല. ഇക്കുറി ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആദ്യം വൈമനസ്യം കാണിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, തുടർന്ന് കളിക്കാമെന്ന് അറിയിച്ചെങ്കിലും അഹ്മദാബാദിൽ മത്സരംവെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ-പാക് അങ്കം 1,32,000 പേർക്കിരിക്കാവുന്ന മോദി സ്റ്റേഡിയത്തിൽത്തന്നെ നടത്തണമെന്ന നിലപാടിൽ ബി.സി.സി.ഐ ഉറച്ചുനിന്നു. നാളെ ജയിക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
ഏകദിന ലോകകപ്പിൽ ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. സ്വന്തം കാണികളുടെ ആർത്തിരമ്പൽ നൽകുന്ന മാനസിക മുൻതൂക്കം കൂടി കരുത്താക്കി പാകിസ്താനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. ചെന്നൈയിൽ ആസ്ട്രേലിയയെ ആറും ഡൽഹിയിൽ അഫ്ഗാനിസ്താനെ എട്ടും വിക്കറ്റിന് തോൽപിച്ചാണ് ടീം ഇന്ത്യ ഗുജറാത്തിലെത്തിയിരിക്കുന്നത്. പാകിസ്താനാവട്ടെ ആദ്യ കളിയിൽ നെതർലൻഡ്സിനെ 81 റൺസിന് തകർത്ത് തുടങ്ങിയ ശേഷം ശ്രീലങ്ക കുറിച്ച കൂറ്റൻ ലക്ഷ്യവും മറികടന്നു. പാകിസ്താൻ ടീം ബുധനാഴ്ചയാണ് അഹ്മദാബാദിലിറങ്ങിയത്. ഇന്ത്യ ഇന്നലെയുമെത്തി.
കനത്ത സുരക്ഷയിൽ നടക്കുന്ന മത്സരത്തിന് മുമ്പ് മെഗാ സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന പരിപാടിക്ക് പുറമെ ഗോൾഡൻ ടിക്കറ്റ് ലഭിച്ച പ്രമുഖരുടെ സാന്നിധ്യവും സ്റ്റേഡിയത്തിൽ ഉണ്ടാകും. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ സചിൻ ടെണ്ടുൽകർ, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർക്ക് ലോകകപ്പിന് മുമ്പ് ബി.സി.സി.ഐ ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്. പാകിസ്താനിൽനിന്ന് ക്രിക്കറ്റ് ബോർഡിലെ പ്രമുഖരും 25ഓളം മാധ്യമപ്രതിനിധികളും മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ അറിയിച്ചിരുന്നു.
നെറ്റ്സിൽ ബാറ്റേന്തി ഗിൽ
അഹ്മദാബാദ്: ഡെങ്കിപ്പനി ബാധിതനായി വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ വ്യാഴാഴ്ച നെറ്റ്സിൽ പരിശീലനം നടത്തി. ഒരു മണിക്കൂറോളം ബാറ്റേന്തിയ താരത്തിന് പാകിസ്താനെതിരെ കളിക്കാൻ കഴിയുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. ആരോഗ്യകാര്യത്തിൽ മെഡിക്കൽ ടീം സംതൃപ്തി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നെറ്റ്സ് സെഷന് ശേഷം ഡോക്ടർമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഗില്ലിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.