ഏഴെട്ട് കവിതകൾ

പുലരി ഒരു തണുത്ത പകലിൽ ഒരു പക്ഷിയുടെ മേലുടുപ്പ് അതിന്റെ കൂവൽ കൊണ്ടഴിഞ്ഞു വീഴുന്നു. ആ ശബ്ദത്തിനും വെയിലിനും കനമില്ല, നമ്മുടെ രൂപങ്ങൾ കൊത്തിയ വീടിന്റെ കണ്ണുകൾ അതിന്റെ ഇളനീല കൺപോളകൾ അതിൽ തട്ടുന്ന നമ്മുടെ ശ്വാസം. കളിതിരിച്ചാ മറിച്ചാ തിരിച്ചാ മറിച്ചാ ഏതു കയ്യിൽ -ഇടങ്കയ്യിൽ *അപ്പോ ചന്ദ്രൻ, അതിന്റെ ഇരുട്ട് നിനക്ക് വെളിച്ചം എനിക്ക്. ദൈവങ്ങൾ അമ്മയുടെ തുടയിൽ ഒക്കത്ത് ഞാനിരുന്നതിൻ തയമ്പ്. അപ്പന്റെ നെഞ്ചിനുള്ളിൽ മൂന്നു മക്കളുടെ അൾത്താര ഇതെന്റെ രക്തം, ഇതെന്റെ മാംസം നിങ്ങൾക്കായി എന്ന പിതാക്കൻമാരുടെ അടയാളവാക്യം. മുൾമുടിയും കുരിശുകളുമായി ഗാഗുൽത്ത കയറുന്ന അപ്പനും...

പുലരി

ഒരു തണുത്ത പകലിൽ

ഒരു പക്ഷിയുടെ മേലുടുപ്പ്

അതിന്റെ കൂവൽ കൊണ്ടഴിഞ്ഞു വീഴുന്നു.

ആ ശബ്ദത്തിനും വെയിലിനും കനമില്ല,

നമ്മുടെ രൂപങ്ങൾ കൊത്തിയ

വീടിന്റെ കണ്ണുകൾ

അതിന്റെ ഇളനീല കൺപോളകൾ

അതിൽ തട്ടുന്ന

നമ്മുടെ ശ്വാസം.

കളി

തിരിച്ചാ മറിച്ചാ തിരിച്ചാ മറിച്ചാ

ഏതു കയ്യിൽ

-ഇടങ്കയ്യിൽ

*അപ്പോ ചന്ദ്രൻ,

അതിന്റെ

ഇരുട്ട് നിനക്ക്

വെളിച്ചം എനിക്ക്.

ദൈവങ്ങൾ

അമ്മയുടെ തുടയിൽ ഒക്കത്ത്

ഞാനിരുന്നതിൻ തയമ്പ്.

അപ്പന്റെ നെഞ്ചിനുള്ളിൽ

മൂന്നു മക്കളുടെ അൾത്താര

ഇതെന്റെ രക്തം, ഇതെന്റെ മാംസം

നിങ്ങൾക്കായി എന്ന

പിതാക്കൻമാരുടെ

അടയാളവാക്യം.

മുൾമുടിയും കുരിശുകളുമായി

ഗാഗുൽത്ത കയറുന്ന

അപ്പനും അമ്മയും

ജീവിതമിപ്പോൾ അവരെ

എത്രാമത്തെ ക്രിസ്തു എന്നത്

അതിന്റെ കണക്കുപുസ്തകത്തിൽ

കൂട്ടിച്ചേർക്കുന്നു.

ഒരു തുള്ളി

എന്റെ വെള്ളരിപ്പൂക്കളിൽ

പാവയ്ക്കാപ്പൂക്കളിൽ

തക്കാളിപ്പൂക്കളിൽ

ചീരപ്പച്ചകളിൽ

മഞ്ഞുകാലത്തെ

മഴകൊണ്ടുമ്മവച്ചു

ആകാശം

ഒരു

മരുഭൂമിക്കുള്ളിൽ

ഒരുതുള്ളി നാടുകണ്ട്

അവയ്ക്കു നടുവിൽ

ഒരാളിരിക്കുന്നു.

മഞ്ഞ്

മഞ്ഞുകാലത്തിന്റെ മണം.

ഇലകളടരുന്നതിൻ നേർത്ത സ്വനം,

നീരുറവകളിൽ അതിൻ ചിത്രപ്പണികൾ

പുരാതന ക്ഷേത്രങ്ങൾക്കുമേൽ അതിൻ

അർച്ചന,

ഞാനതിനെയെല്ലാം

എന്നിലാവാഹിക്കുന്ന

ആൾരൂപം,

അതിന് തണുപ്പ്.

കടല്

കാറ്റിന്റെ നിഴൽ,

സൂര്യന്

ഉയർന്നും താഴ്ന്നും ഉലാത്തുമ്പോൾ

കടലിന്റെ മുഖം നിറയെ

കണ്ണുകളുള്ള തിരകൾ

അവയുടെ ഭാഷയില്

ഇനിയും എഴുതിത്തീരാത്ത

ലവണഭാഷയുടെ നിഘണ്ടു.

ഒരൂസം

ഒറ്റക്കാത് കുത്തി

മൂക്ക് കുത്തി

മാലയിട്ട്

അരഞ്ഞാണമിട്ട്

പാദസരമിട്ട്

മിഞ്ചിയിട്ട്

ഒരുണ്ണിയെ ഉറക്കാൻ കൊണ്ടോകുന്നു

വെയിൽ.

ചുമടുതാങ്ങി

ഒരു കനത്ത ചില്ലയെ താങ്ങുമ്പോലെ

അതിന്റെ കൂടും കുരുവികളെയും

കാറ്റിനെയും മുതുകിലേറ്റുമ്പോലെ

വളഞ്ഞാലും വീഴാതിരിക്കാൻ

ഒരു പുതുവേര് നീട്ടുമ്പോലെ

അതെ, ആ മനുഷ്യൻ

നീ തന്നെയാകുമ്പോലെ...

ഇതാ, അവനവനെയും ചുമന്നൊരു

ചുമടുതാങ്ങി!

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.