വെളിച്ചത്തിന്റെ കവിതയിൽ രണ്ടുപേർ രേഖപ്പെടുംവിധം

പ്രകീർണനം സൂര്യൻ വെളിച്ചത്താൽ വെളുത്ത ഒരു മഴവില്ല് വരക്കുന്നു എത്ര നോക്കിയിട്ടും നീയത് കാണുന്നില്ലെന്നേയുള്ളൂ അല്ലെങ്കിലും, എത്രയരിപ്പകളിൽ വേർതിരിഞ്ഞാണ് ജീവിതത്തിന്റെ മഴവില്ലുണ്ടാകുന്നത് അപവര്‍ത്തനംഉറക്കത്തിന്റെ ആഴത്തിൽനിന്നെ കാണുന്നു തൊടാൻ തപ്പി നോക്കുന്നു വെളിച്ചം വെള്ളത്തിൽ കടക്കുമ്പോളുണ്ടാവുംപോലെ തൊടുന്നതിനപ്പുറത്ത് മറ്റെവിടെയോ ആണ്, നീ തടവുകൾക്കു ചുറ്റും വളഞ്ഞു പടരുന്ന പ്രകാശംപോലെ എന്റെയുൺമയിലേക്ക് വളയുന്ന സ്വപ്നമാകുന്നു എന്നും വിസരണം തട്ടിയും തടഞ്ഞും വേറിട്ടും നിറങ്ങളെല്ലാം വേദനയുടെ നീലയായ് പിരിയുന്നു അതേ...

പ്രകീർണനം

സൂര്യൻ വെളിച്ചത്താൽ

വെളുത്ത ഒരു മഴവില്ല് വരക്കുന്നു

എത്ര നോക്കിയിട്ടും

നീയത് കാണുന്നില്ലെന്നേയുള്ളൂ

അല്ലെങ്കിലും,

എത്രയരിപ്പകളിൽ വേർതിരിഞ്ഞാണ്

ജീവിതത്തിന്റെ മഴവില്ലുണ്ടാകുന്നത്

അപവര്‍ത്തനം

ഉറക്കത്തിന്റെ ആഴത്തിൽ

നിന്നെ കാണുന്നു

തൊടാൻ തപ്പി നോക്കുന്നു

വെളിച്ചം വെള്ളത്തിൽ

കടക്കുമ്പോളുണ്ടാവുംപോലെ

തൊടുന്നതിനപ്പുറത്ത്

മറ്റെവിടെയോ ആണ്, നീ

തടവുകൾക്കു ചുറ്റും

വളഞ്ഞു പടരുന്ന പ്രകാശംപോലെ

എന്റെയുൺമയിലേക്ക് വളയുന്ന

സ്വപ്നമാകുന്നു എന്നും

വിസരണം

തട്ടിയും തടഞ്ഞും വേറിട്ടും

നിറങ്ങളെല്ലാം

വേദനയുടെ നീലയായ് പിരിയുന്നു

അതേ ഒറ്റനിറമായ് പടരുന്നുണ്ടാവാം

കടലിലുമാകാശത്തിലും

രണ്ടനന്തതകളിലെങ്കിലും

നീയും ഞാനും

വീക്ഷണം സ്ഥിരം!

കണ്ണിൽ നീ,

*പതിനാറിലൊന്നിലുമധികം!

നീയെന്ന ഒറ്റ സിനിമ മാത്രമോടും

തിരശ്ശീലയല്ലേ, ഞാൻ

ഓർമകള്‍ കറങ്ങുന്ന ചക്രങ്ങളില്‍

വെളിച്ചം നിലാവ് തളിക്കുന്നു

പലയിരട്ടി വളര്‍ന്ന നീ

മുന്നിലെ വെളുപ്പില്‍

നിഴലോട്ടമാകുന്നു

പ്രതിഫലനം

ഒരു തുള്ളിയിൽ നീ

അതിനാൽ ഒരായിരത്തിലും

വെളിച്ചത്തിൽ നിന്നെയൊളിപ്പിച്ച

കണ്ണാടി മാളികയത്രേ ഉലകം!

l

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.