poem

എല്ലായിടങ്ങളും ശൂന്യമാണ്

ഓരോന്നും കാണാൻ നമ്മളാഗ്രഹിക്കുന്ന

നിമിഷത്തിൽ

ആരൊക്കെയോ പണിതുടങ്ങുന്നു

നമ്മൾ കാലുകുത്തുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം

എല്ലാം പൂർത്തീകരിച്ച്

അവർ മടങ്ങുന്നു

അവരുടെ തന്ത്രം ഇക്കുറി നടക്കില്ല

ഇപ്പോൾ ഞാനിറങ്ങിത്തിരിച്ചത്

എന്നേപ്പോലുമറിയിക്കാതെയാണ്

മെല്ലെ വാതിൽ തുറക്കുമ്പോൾ

അവർ മുറ്റംമൂടിയ കൊടുംകാട്ടിലൂടെ

വഴിവെട്ടുകയായിരുന്നു

ഒരിലയനക്കം പോലുമുണ്ടാക്കാതെ

പതുങ്ങി ഞാനിറങ്ങുമ്പോൾ

വിളക്കുമരങ്ങൾ ചിലർ ചേർന്നുയർത്തുന്നു

ഇരുട്ടുകലക്കിയൊഴിച്ച് പാതകളുണ്ടാക്കുന്നു

ഒരു കണ്ണിലുംപെടാതെ

വേഗം നടന്ന് സ്റ്റാൻഡിലെത്തുമ്പോൾ

നട്ടപ്പാതിരയിൽ ചിലർ ചേർന്ന് ബസുകളുണ്ടാക്കുന്നു

അടുത്തിരിക്കേണ്ട യാത്രക്കാരൻ

അലാറംവെച്ചുണർന്നൊരുങ്ങി

ഒന്നുമറിയാഭാവത്തിൽ

നിൽക്കുന്നു

വീണ്ടും മുന്നിലേക്കു നീങ്ങുമ്പോൾ

അനേകമാളുകൾ

തലയിലെക്കൊട്ടകളിൽ

മണ്ണുമായ് സമതലങ്ങളിൽ മലകളുണ്ടാക്കുന്നു

അവരുടെ പെണ്ണുങ്ങൾ വേഗത്തിൽ

തൈകൾ നട്ടു കാടുണ്ടാക്കുന്നു

ഞൊടിയിടയിൽ വളർന്ന മരങ്ങൾക്കിടയിലൂടെ

ചെറുപ്പക്കാർ ചുരം വെട്ടുന്നു

കുടങ്ങളിൽ വെള്ളവുമായ്

ഒരു നീണ്ടനിര നദിയുണ്ടാക്കാൻ പുറപ്പെടുന്നു

ആരുംതന്നെ കണ്ടിട്ടില്ലെന്ന ഉറപ്പിൽ

ഞാൻ മടങ്ങുന്നു

തിണ്ണയിലെ കസേരയിലിരുന്ന്

കടുംകാപ്പി കുടിക്കുന്നു

അവർ പണിതീർത്തൊളിച്ചാൽ

അടുത്ത നിമിഷം

എനിക്ക് യാത്ര തുടങ്ങണം.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.