വാപ്പച്ചി എപ്പോഴും പറയുമായിരുന്നുആരോടും കടം വാങ്ങരുത് പട്ടിണി കിടന്നാലും ആരുടെ മുന്നിലും കൈനീട്ടരുതെന്ന്. മനുഷ്യനെ എടങ്ങാറിലാക്കിയ കരാറും പറഞ്ഞുറപ്പിച്ചു വാപ്പച്ചി പടച്ചോന്റെ അടുത്തേക്ക് പോയി ഉമ്മച്ചിക്ക് ഞാൻ മാത്രമായി. ലഡുവും മിക്സ്ച്ചറുമൊക്കെ തിന്നാനുള്ള പൂതി നാവിന്റെയടിയിൽ ഒളിപ്പിച്ചു വച്ചു വളരുന്ന ട്രൗസർ പ്രായത്തിൽ ഉമ്മ പണിക്ക് പോകുന്നു വഴിയിൽ രണ്ടു സ്വപ്നങ്ങളുടെ തൈകൾ വളരുന്നു മെല്ലെ മെല്ലെ. ഉമ്മച്ചിക്കുണ്ടല്ലൊ ഒരീസമങ്ങ് വയ്യാതായി, ചുവന്ന മാമ്പഴക്കവിളിൽ ഉപ്പയുടെയും എന്റെയും ചുംബനങ്ങൾ പൂവിട്ടയിടത്തിപ്പോൾ കനൽ പൊള്ളുന്നു പുഴ കരകവിഞ്ഞൊഴുകുന്നു. അങ്ങനെ പോകവെ എങ്ങനെ...
വാപ്പച്ചി എപ്പോഴും പറയുമായിരുന്നു
ആരോടും കടം വാങ്ങരുത്
പട്ടിണി കിടന്നാലും ആരുടെ മുന്നിലും
കൈനീട്ടരുതെന്ന്.
മനുഷ്യനെ എടങ്ങാറിലാക്കിയ
കരാറും പറഞ്ഞുറപ്പിച്ചു വാപ്പച്ചി
പടച്ചോന്റെ അടുത്തേക്ക് പോയി
ഉമ്മച്ചിക്ക് ഞാൻ
മാത്രമായി.
ലഡുവും മിക്സ്ച്ചറുമൊക്കെ തിന്നാനുള്ള പൂതി
നാവിന്റെയടിയിൽ
ഒളിപ്പിച്ചു വച്ചു വളരുന്ന
ട്രൗസർ പ്രായത്തിൽ
ഉമ്മ പണിക്ക് പോകുന്നു
വഴിയിൽ
രണ്ടു സ്വപ്നങ്ങളുടെ
തൈകൾ വളരുന്നു
മെല്ലെ മെല്ലെ.
ഉമ്മച്ചിക്കുണ്ടല്ലൊ
ഒരീസമങ്ങ്
വയ്യാതായി,
ചുവന്ന മാമ്പഴക്കവിളിൽ
ഉപ്പയുടെയും
എന്റെയും ചുംബനങ്ങൾ
പൂവിട്ടയിടത്തിപ്പോൾ
കനൽ പൊള്ളുന്നു
പുഴ
കരകവിഞ്ഞൊഴുകുന്നു.
അങ്ങനെ പോകവെ
എങ്ങനെ പോകവെ
ഇങ്ങനെ പോകവെ..
വാപ്പച്ചിയുടെ കൂട്ടുകാരന്റെ ഹോട്ടലിൽ
പ്ലേറ്റ് കഴുകുന്ന പണിക്കെന്നെ
ഉമ്മച്ചിയുടെ അസുഖം
കൗമാരക്കളിയിൽ നിന്നും
ടീസിവാങ്ങി ചേർത്തപ്പോൾ
എന്റെ വീട്ടിൽ
അത്തർ മണക്കുന്നു
ഉമ്മച്ചിയുടെ ചിരിയിൽ മൈലാഞ്ചി വിരിയുന്നു
പണി
മരുന്ന്
വീട്ടിലേക്കുള്ളത്
ഉമ്മാടെ ചിരി..
നേരം വെളുക്കുന്നു
രണ്ടു തൈകളും വാടുന്നു
വളരുന്നു വാടുന്നു
കടം വീട്ടിലേക്ക്
പെറ്റ് കൂടാൻ വരുന്നു
വെളിച്ചം മേൽവിലാസം തെറ്റി കാറ്റിൽ പറക്കുന്നു.
സമാധാനം ചായ കുടിക്കാൻ പോലും വരാത്ത
നക്ഷത്രമില്ലാത്ത രാത്രികൾ
തണൽ വരാത്ത പകലുകൾ.
വാപ്പച്ചി വെൽഡ് ചെയ്ത് വച്ചുപോയ കരാർ
ഉറക്കത്തിൽ ചുറ്റിക കൊണ്ടെന്നെയടിക്കുന്നു
ഉമ്മച്ചിയെന്നെ നോക്കി ചിരിക്കുന്നു.
ഉമ്മച്ചി ചിരിക്കുന്നു
എന്നല്ല
എന്നെ നോക്കി
എല്ലാം ശരിയാവുമെന്ന
ക്ഷമയുടെ തീരം വരച്ചു കാട്ടുകയാണ്.
What is the meaning of laughter?
സങ്കടങ്ങൾ വന്യമൃഗങ്ങളായ
ഇരുൾമൂടിയ കൊടുംകാടിനെ
സമാധാനത്തിന്റെ
വർണതാരകങ്ങളെ
മുഖത്ത് പ്രകാശിപ്പിക്കുന്ന വെളുത്തപ്പൂക്കൾ
വിരിഞ്ഞ സ്വർഗവാതിലിന്റെ താക്കോലാണ് ചിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.