Credit: Abhijeet Bahadure

പൊട്ടിയപ്പം -കവിത

സ്കൂള്‍ പൂട്ടുമ്പോള്‍

ഞാനും അനിയനും

അമ്മവീട്ടിലെത്തും

കോലായയും മുറ്റവും

നീളന്‍ ചതുരത്തിലാണ്

വാതിലില്ലാത്ത ഒരൊറ്റമുറി മാത്രം

വണ്‍സൈഡ് മേല്‍ക്കൂര

പേരാമ്പ്രനിന്ന് പതിനഞ്ച് മിനിറ്റേ

കുറ്റ്യാടി ബസിലിരിക്കേണ്ടൂ

കടിയങ്ങാട് പാലം കഴിഞ്ഞാലെത്തി

ബസിലിരുന്ന് ചര്‍ദിച്ച് കുഴഞ്ഞ

എന്നേയും തൂക്കി അമ്മ

കിണറ്റിന്‍കരയിലേക്ക് പോകും

മൈലാഞ്ചിച്ചോട്ടില്‍ നിര്‍ത്തി കുളിപ്പിക്കും

കട്ടന്‍ചായയുമായെത്തുന്ന അമ്മമ്മ

പൊട്ടിയപ്പം പൊതിഞ്ഞ പേപ്പറെടുത്ത് വായിക്കും

കയറ്റക്കാരനായ അച്ഛാച്ഛന്‍ വക

ഇളനീരുണ്ടാവും

ഞങ്ങള്‍ ഇലഞ്ഞിമരച്ചോട്ടില്‍ പോയി കളിക്കും

കനാലില്‍ പോയി കടലാസുതോണിയിറക്കും

രാത്രിയായാല്‍ അമ്മമ്മ

മണ്ണെണ്ണവിളക്കുമായി

മൂട്ടയെ കൊല്ലുന്നുണ്ടാവും

ഹാളില്‍ കിടക്കുന്ന

ഞങ്ങളുടെ മൈലാഞ്ചിയിട്ട

നീട്ടിപ്പിടിച്ച കൈകളും

പുതപ്പും നേരെയാക്കിക്കൊണ്ടിരിക്കും

കുഞ്ഞമ്മയുടെ കല്യാണമുറപ്പിച്ചതോടെയാണ്

പുതിയൊരു കട്ടപ്പുരയുണ്ടാക്കിയത്

കുഞ്ഞമ്മയെ കെട്ടിച്ചത് നല്ല വീട്ടിലേക്കാ

അവിടെ ​െവച്ചാ ഞാനാദ്യമായി

ആഷ്​ട്രേ കണ്ടത്

അമ്മമ്മയും കദിയോമ്മക്കൊപ്പം

ബീഡി വലിക്കുമായിരുന്നു

ചുണ്ടില്‍ ബദറ്പാട്ടുകള്‍ക്കൊപ്പം

മലരണിക്കാടുകള്‍ തിങ്ങിവിങ്ങും

മലയപ്പുലയനാം മാടത്തിന്‍മുറ്റത്ത്

മഴ വന്ന നാളൊരു വാഴവെക്കും

പുതിയ വീടിന് മുന്നില്‍

മുറിച്ചാണ്ടിയില്‍ എന്ന നെയിംബോര്‍ഡ് വന്നു

കുഞ്ഞമ്മ കണ്ടുവെച്ച

ശിശിരവും ഗ്രീഷ്മവും സോപാനവും

വായിച്ച നോവലുകളിലെ

പേരുകള്‍പോലെ വിസ്മൃതിയിലായി

പെണ്‍കുട്ട്യോളെ

കെട്ട്യോന്മാര്‍ പാര്‍ക്കാത്ത

പൊട്ടിയപ്പവീട് വിറ്റപ്പോള്‍

അമ്മമ്മയുടെ ചുണ്ട് ചുവന്നു കണ്ടു

വെളുത്ത കല്യാണി എന്ന്

വിളിക്കുന്നതിലര്‍ഥമുണ്ടായി

അതും പറഞ്ഞ് അങ്കിളും

അമ്മമാരും ഇന്നും ചിരിക്കാറുണ്ട്

കര്‍ക്കടകവാവിന് ബലിയിട്ടപ്പോള്‍

അവസാനം വന്ന കാക്ക

അമ്മമ്മയെന്ന് അമ്മ ഉറപ്പിച്ചുപറഞ്ഞു

രാത്രി കൊടുക്കയായി വെച്ചതില്‍

ചക്കയും ഉണക്കമീനും

ഉണ്ണിയപ്പവും അരിയുണ്ടയും

അതിനൊപ്പിച്ച് കട്ടന്‍ ചായയും മിക്സ്​ചറും

നിറവോടെ നിരന്നു

എന്നും മോന്തിയാവുമ്പോ

പീട്യേപ്പോവുന്ന

കപ്പയും മത്തിയുമായി

കേറിവരുന്ന അമ്മമ്മയും

മൂട്ടകടിയും

പൊട്ടിയപ്പവും

ഓര്‍മക്ക്​ പിടിക്കാത്ത മറവിയായെങ്കിലും.

Tags:    
News Summary - malayalam poem by vijila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.