poem

ഒരു ദിവസം

വടക്കുനിന്നുമുള്ള ഒരു ബസിലിരുന്ന്

ഒരുദിവസം നീ എന്നെത്തേടി വരും

രാത്രിമുഴുവനും ഉറക്കം മരിച്ച്

വണ്ടിയിൽ ആവിച്ചിരുന്നതിന്റെ വാട്ടം

പാടത്തെ വെള്ളിനിറമുള്ള തോട്ടുവെള്ളത്തിൽ

നീ വേഗം കഴുകിക്കളയും

പുല്ലിൻകൂടുകൾ വിട്ടുപാഞ്ഞ

വാലേക്കൊടിയൻ പരലുകളെ പിടിക്കാനാഞ്ഞ്

നിന്റെ പാവം കൈകൾ

ഒഴുക്കത്ത് പൊൻവെയിൽ പോലെ ഓടിനടക്കും

പലനിറത്തിലുള്ള കുപ്പിവളകൾ

വെള്ളത്തിൽ മഴവില്ലു കലക്കും

നിന്റെ പൊട്ടിച്ചിരി തോടിനെ

കൊലുസ്സു കെട്ടിക്കും

നമുക്കൊരുമിച്ച് പുഴയിൽ പോയി

നീന്തിക്കുളിക്കാമെന്നും

മണ്ണിര കൊരുത്ത് ചൂണ്ടയിട്ട്

നാടൻ കുറുവ പിടിക്കാമെന്നും

പുഴ നമുക്കായി വർഷങ്ങളോളം സൂക്ഷിച്ചുവെച്ച

ഉരുളൻകല്ലുകൾകൊണ്ട്

ഒറ്റമുറിയുള്ള ഒരു വീടുപണിയാമെന്നും

കടത്തുവള്ളത്തിൽ കയറി

വെറുതെ അക്കരെയുള്ള മണൽത്തിട്ടവരെയും

പോയിവരാമെന്നും

പുഴയിൽനിന്നും വെള്ളം തെറിപ്പിച്ച്

നമ്മുടെ കണ്ണടച്ചില്ലുകളിൽ ഏതോ

മഞ്ഞുകാലം പടർത്താമെന്നും

ഒരു നിശ്ചയവുമില്ലാതെ

ഓടിവന്നുപെയ്യുന്ന മഴയിൽ

പുഴവക്കത്തെ അരളിമരത്തിന്റെ ചുവട്ടിൽ

നനഞ്ഞുനിൽക്കാമെന്നും

തമ്മിലുടക്കിയ കണ്ണിലെയാർദ്രത

പുഞ്ചിരികൊണ്ടങ്ങ് വേർപെടുത്താമെന്നും

പുഴപ്പരപ്പിൽനിന്ന് കാറ്റിന്റെ പുടവയുടുത്ത്

മഴ നൃത്തം ചെയ്യുന്നത് കാണിച്ചുതരാമെന്നും

പിടിച്ച മീനുകളുമായി മഴയത്ത് വീട്ടിലെത്തി

പുളിയിലക്കുരുന്നും കാന്താരിയും ഇഞ്ചിയും

ചേർത്തരച്ച് വാഴയിലയിൽ നിരത്തി

ഓട്ടുകലത്തിൽ വെച്ച് കല്ലടുപ്പിൽ ചുട്ടുതരാമെന്നും

ചൂടൻ ചോറിനൊപ്പം മീൻപുളിയില

നാവെരിച്ച് കഴിക്കാമെന്നും

പിന്നെയും, എന്റെ നാട്ടിൽ

അധികം ആളുകൾ വരാത്ത വഴികളിലൂടെ

നമുക്ക് കുടചൂടി നടക്കാമെന്നും

ഏതെങ്കിലും ചായക്കടയിൽ ഓടിക്കയറി

കട്ടൻചായ കുടിക്കാമെന്നും

എരിവുള്ള ഒരു പരിപ്പുവട പങ്കുവെക്കാമെന്നും

തൊട്ടപ്പുറത്ത് തണുത്തുനിൽക്കുന്ന കാട്ടിലേക്ക്

വെറുതെ ഒന്നു നടക്കാമെന്നും

നനഞ്ഞ വിരലുകൾ കോർത്ത്

കാടിന്റെ ഓരം ചേർന്ന് ഒരു കാറ്റലപോലെ

ഒരിക്കലും തിരിച്ചുവരാതെ

അങ്ങ് പോകാമെന്നും

ഞാൻ പണിയെടുക്കുന്ന പാടത്ത്

പാവലിനു പന്തലിടാനും

ഇലകൾക്കിടയിൽ ഒളിച്ചുകിടക്കുന്ന

മത്തൻകുഞ്ഞുങ്ങളെ കണ്ടുപിടിക്കാമെന്നും

വൈകിട്ട് പറമ്പിൽനിന്നും പറിച്ചെടുത്ത

വെള്ളപ്പൊടിയൻ ആമ്പക്കാടൻ കപ്പ

ചെണ്ടൻപുഴുങ്ങിയത്

മുളകുചമ്മന്തി കൂട്ടി തിന്നാമെന്നും

അങ്ങനെയങ്ങനെ

നുള്ളിപ്പെറുക്കിയെടുത്ത നിമിഷങ്ങളുമായി

ദൈവം കടംതന്ന ഒരു ദിവസം

അതിവേഗം ജീവിച്ചു തീരുമ്പോൾ

രാത്രി സൈക്കിളിനു പിന്നിലിരുത്തി

ബസ്​സ്റ്റാൻഡിൽ കൊണ്ടുപോയി

ഒരുപാടകലെ എവിടെയോ ഉള്ള

ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത

ഒരുപക്ഷേ ഒരിക്കലും കാണാനിടയില്ലാത്ത

നിന്റെ നാട്ടിലേക്കുള്ള ബസിൽ

കയറ്റിവിടാമെന്നും

ഞാൻ പലപ്പോഴും പറയും,

നീ ഒരിക്കലും വരില്ല എങ്കിലും

വടക്കെവിടെയോ ഉള്ള ഒരു നാട്ടിൽ നീയും

ലോകത്തിന്റെ തെക്കേയറ്റത്തെ

ഒരു കുഗ്രാമത്തിൽ ഞാനും

പിന്നെയും

ഒരിക്കലും തമ്മിൽ കാണാത്ത

കാമുകരായി തുടരും.

l

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.