വാഷിങ്ടൺ: ഭീകര വേട്ട നിരത്തി നൂറുകണക്കിന് നിരപരാധികളെ ആരോരുമറിയാതെ തടവിലാക്കി മനുഷ്യത്വം തീണ്ടാത്ത ക്രൂരതകളുമായി മഹാഭീകരതയുടെ പര്യായമായി മാറിയ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കയിലെ ഡെമോക്രാറ്റിക് ഭരണകൂടം. നേരത്തെ ഇതേ ആവശ്യവുമായി ബറാക് ഒബാമ രംഗത്തുവന്നിരുന്നുവെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.
ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപിൽ കടുത്ത നിയന്ത്രണങ്ങളോടെ 2002ൽ അമേരിക്ക സ്ഥാപിച്ച ജയിലാണ് പുതിയ പ്രസിഡൻറ് ജോ ബൈഡെൻറ സർക്കാർ അടച്ചുപൂട്ടാൻ നീക്കം ആരംഭിച്ചത്. വരും ആഴ്ചകളിലോ മാസങ്ങളിലോ ഇതിനുള്ള ഉത്തരവിൽ ബൈഡൻ ഒപ്പുവെക്കുമെന്നാണ് സൂചന.
ജി.ടി.എം.ഒ എന്നും ഗിറ്റ്മോ എന്നും വിളിക്കപ്പെടുന്ന തടവറയിൽ അൽഖാഇദ, താലിബാൻ ബന്ധമാരോപിച്ച് ആരംഭ വർഷത്തിൽ മാത്രം 680 പേരെയാണ് എത്തിച്ച് കൊടിയ ക്രൂരതകൾക്ക് ഇരയാക്കിയിരുന്നത്. വർഷങ്ങൾ നീണ്ട ക്രൂരതകൾക്കൊടുവിൽ തടവുകാരിൽ ഭൂരിപക്ഷവും നാടുപിടിക്കുകയോ മരണം പുൽകുകയോ ചെയ്തെങ്കിലും ഇനിയും 40 പേർ അനിശ്ചിത കാല തടവിൽ തുടരുന്നുണ്ട്. 2001 സെപ്റ്റംബറിൽ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിന് പിന്തുണ നൽകിയെന്നും ആസൂത്രണത്തിൽ പങ്കാളികളായെന്നും പറഞ്ഞാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. ട്രംപ് അധികാരത്തിലിരുന്ന അവസാന വർഷങ്ങളിൽ ഗ്വാണ്ടനാമോ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായി നിർത്തിവെച്ച നിലയിലായിരുന്നു.
ബൈഡൻ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും തടവറ അടച്ചുപൂട്ടൽ വേഗത്തിലാകില്ലെന്ന് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് എമിലി ഹോൺ പറഞ്ഞു. രാഷ്ട്രീയ- നിയമ പ്രശ്നങ്ങൾ ഒരുപോലെ ബൈഡെൻറ നീക്കത്തിനു മുന്നിൽ തടസ്സമായി നിൽക്കുമെന്നാണ് സൂചന.
മുൻ ഡെമോക്രാറ്റ് പ്രസിഡൻറ് ബറാക് ഒബാമ 2016ൽ ആണ് ഇതിനെതിരെ രംഗത്തുവന്നിരുന്നത്. തടവറ അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണെന്നും രാജ്യത്തിെൻറ ചരിത്രത്തിനുമേൽ കറയാണെന്നുമായിരുന്നു ഒബാമയുടെ വാക്കുകൾ. ഗിറ്റ്മോ അടച്ചുപൂട്ടണമെന്നും 2016ൽ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അതേ വർഷം അധികാരമേറിയ ട്രംപ് ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടില്ലെന്ന് പ്രതിജ്ഞ ചെയ്തു. കുറെ മോശക്കാരെ കൊണ്ടുവന്ന് ഇനിയും നിറക്കേണ്ടതുണ്ടെന്നായിരുന്നു ട്രംപിെൻറ ആവശ്യം.
തടവറ തുറന്ന ആദ്യ ദിവസം ഇവിടെ എത്തിച്ച സുഡാനീസ് തടവുകാരൻ ഇബ്റാഹിം ഇദ്രീസ് കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചിരുന്നു. ഗ്വാണ്ടനാമോ നാളുകളിൽ അനുഭവിച്ച ക്രൂരതയുടെ തുടർച്ചയായാണ് മരണമെന്ന് അഭിഭാഷകൻ ക്രിസ്റ്റഫർ കറൻ കുറ്റപ്പെടുത്തിയിരുന്നു. അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിെൻറ സഹായിയെന്നു പറഞ്ഞ് പാകിസ്താനിൽനിന്നാണ് ഇദ്രീസിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ഒരിക്കൽ പോലും കുറ്റം ചുമത്തപ്പെട്ടിരുന്നില്ല. 2002 ജനുവരി 11ന് ഇദ്രീസ് ഉൾപെടെ 20 പേരെയാണ് ആദ്യമായി ജയിലിലെത്തിച്ചിരുന്നത്. ക്യാമ്പ് എക്സ് റേ എന്ന തടവറയിലായിരുന്നു പാർപ്പിച്ചത്. ചുറ്റും കമ്പിവേലികെട്ടി സുരക്ഷാ ഉദ്യോഗസ്ഥർ കാവലിരുന്ന ഇവിടെ മുട്ടുകുത്തി നിൽക്കുന്ന ഇവരുടെ ചിത്രം അമേരിക്ക പുറത്തുവിടുന്നതോടെയാണ് ഗ്വാണ്ടനാമോയെ കുറിച്ച ആദ്യ റിപ്പോർട്ടുകൾ ലോകമറിയുന്നത്. മാനസിക വിഭ്രാന്തിയും പ്രമേഹവും രക്താതിസമ്മർദവും കൊണ്ടു വലഞ്ഞ ഇദ്രീസിനെ 2013 ഡിസംബറിലാണ് വിട്ടയക്കുന്നത്. മാനസികമായും ശാരീരികമായും തകർന്ന ഇദ്രീസ് സുഡാൻ തീരത്ത് അലയുന്ന ചിത്രങ്ങൾ അമേരിക്കക്കെതിരെ കടുത്ത വിമർശനം സൃഷ്ടിച്ചിരുന്നു.
സമാനതകളില്ലാത്ത മഹാക്രൂരതകൾ
തണുത്തുറഞ്ഞ സെല്ലിൽ വിവസ്ത്രരാക്കി കൈകാലുകൾ ബന്ധിച്ചായിരുന്നു കടലിന് നടുവിലെ ഈ ദ്വീപിൽ പാർപ്പിച്ചിരുന്നത്. അത്യുച്ചത്തിൽ സംഗീതം മുഴക്കിയും വലിയ വെളിച്ചം തെളിച്ചും ഉറങ്ങാനും അനുവദിച്ചില്ല. ചോദ്യം ചെയ്യലെന്ന പേരിൽ നടന്ന ക്രൂരതകൾ തടവുകാർ തന്നെ പുറംലോകത്തെ അറിയിച്ചുതുടങ്ങിയതോടെ അമേരിക്ക പഴിയേറെ കേട്ടു. 2009ൽ ആദ്യമായി അധികാരമേറ്റെടുത്ത ഉടൻ ഒബാമ പുറപ്പെടുവിച്ച ഉത്തരവുകളിൽ തെന്ന ഗ്വാണ്ടനാമോ അടച്ചുപൂട്ടലും ഉൾെപട്ടെങ്കിലും കടുത്ത എതിർപ്പുകൾ നേരിട്ടതോടെ നടപടികൾ മന്ദഗതിയിലായി.
എന്നാൽ, ഫെബ്രുവരി രണ്ടിന് നൂറിലേറെ മനുഷ്യാവകാശ സംഘടനകൾ ചേർന്ന് ഗ്വാണ്ടനാമോ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബൈഡന് കത്തുനൽകി. ഇതുകൂടി പരിഗണിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.