ഇസ് ലാമാബാദ്: ഭീകരവേട്ടയാലും കൊടുംക്രൂരതയാലും പേരുകേട്ട ഗ്വാണ്ടനാമോ തടവറയിൽ നിന്ന് 'അവസാന' പാകിസ്താൻ പൗരനും നാട്ടിലെത്തി. 20 വർഷത്തെ തടവറവാസത്തിന് ശേഷമാണ് പാക് പൗരനായ സൈഫുല്ല പരാച്ച നാട്ടിലേക്ക് മടങ്ങിയത്.
ഇപ്പോൾ 74 വയസായ സൈഫുല്ലയെ 2003ൽ ബാങ്കോക്കിൽ നിന്ന് അൽ ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഗ്വാണ്ടനാമോയിലെ 'അവസാന പാകിസ്താനി' എന്നാണ് പാകിസ്താൻ സാമ ന്യൂസ് സൈഫുല്ലയെ വിശേഷിപ്പിച്ചത്.
ദൈർഘ്യമേറിയ നടപടിക്രമങ്ങൾക്ക് ശേഷമാണ് സൈഫുല്ലയെ അതീവ സുരക്ഷാ ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് തടവിലായ ഒരു പാക് പൗരൻ ഒടുവിൽ കുടുംബവുമായി വീണ്ടും ഒന്നിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഗ്വണ്ടാനമോ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഗ്വണ്ടാനമോ ബേ തടവറ മനുഷ്യാവകാശലംഘനത്തിന് പേരുകേട്ടതാണ്. 2001 സെപ്തംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് ശേഷം വിദേശത്ത് നിന്ന് പിടികൂടിയ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തടവിൽ പാർപ്പിക്കാനാണ് ഈ തടവറ ഉപയോഗിച്ചിരുന്നത്. 2006 ഡിസംബറിൽ യു.എസ്. പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്‍റെ നിർദേശ പ്രകാരമാണ് തുറന്ന ജയിൽ നിർമിച്ചത്.
1903ൽ നിലവിൽ വന്ന ക്യൂബൻ-അമേരിക്കൻ കരാറുപ്രകാരം അമേരിക്ക ക്യൂബയിൽ നിന്ന് പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം. പിന്നീട് ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ച ശേഷവും ഇരു രാജ്യങ്ങളും സ്വന്തം സ്ഥലങ്ങൾ വേലികെട്ടിത്തിരിച്ചു. 1991ൽ ഹെയ്തി കലാപകാരികളെ തടവിലിടാൻ വേണ്ടി യു.എസ് ഇവിടെ ക്യാമ്പുകൾ നിർമിച്ചിരുന്നു.
സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിനും അമേരിക്കയുടെ അഫ്ഗാനിസ്താൻ ആക്രമണത്തിനും ശേഷമാണ് ഗ്വണ്ടാനമോ തടവറകൾ കൂടുതൽ ചർച്ചയായത്. കുപ്രസിദ്ധമായ തടവറയിലെ ക്രൂരമായ പീഡനമുറകളുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ യു.എസിനെതിരെ വലിയ വിമർശനങ്ങളാണ് ലോകത്ത് ഉയർന്നത്.
നേരത്തേ, ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തെരഞ്ഞെടുപ്പിന്മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തടവുകാരെ യു.എസിലേക്ക് മാറ്റാന്‍ സെനറ്റിന്റെ പ്രത്യേക അനുമതി ആവശ്യമായതിനാൽ പെട്ടെന്ന് അടച്ചുപൂട്ടാൻ കഴിയില്ല. ഗ്വാണ്ടനാമോ ജയിലിൽ നിലവിൽ 30 തടവുകാരുണ്ട്.
തടവിലാക്കപ്പെട്ട 36 പേരിൽ അഞ്ച് പേർക്ക് ഗൂഢാലോചന, യുദ്ധനിയമം ലംഘിച്ച് കൊലപാതകം, കപ്പലോ വിമാനമോ തട്ടിയെടുക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യൽ, സെപ്റ്റംബർ 11 ആക്രമണ കേസിലെ ഭീകരവാദം എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. യു.എസ്.എസ് കോളിൽ ബോംബെറിഞ്ഞ അബ്ദുൽ റഹീം അൽ നഷിരിയും തടവറയിലുണ്ട്. 2008ലാണ് അവസാനമായി തടവുകാരൻ ഗ്വാണ്ടനാമോയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.