മോസ്കോ: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ചാന്ദ്രദൗത്യത്തിനിറങ്ങിയ റഷ്യക്ക് അപ്രതീക്ഷിത മോഹഭംഗം. ഭ്രമണപഥം തെറ്റി പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചുവീണ് തകരുമ്പോൾ ബഹിരാകാശത്തെ വൻശക്തിപ്പോരിൽ മുന്നിലേക്ക് കയറിനിൽക്കാനുള്ള ക്രൈംലിന്റെ ശ്രമങ്ങൾക്കാണ് സഡൻ ബ്രേക്ക് വീഴുന്നത്. 1957ൽ സ്പുട്നിക് പറന്നുയരുമ്പോൾ ഭൂമിയെ ചുറ്റുന്ന ആദ്യ കൃത്രിമ ഉപഗ്രഹമായിരുന്നു അത്. അവിടെ തുടങ്ങിയ റഷ്യ നാലു വർഷം കഴിഞ്ഞ് 1961ൽ യൂറി ഗഗാറിനെ ബഹിരാകാശത്തയച്ച് പിന്നെയും ഒന്നാമന്മാരായി. ശീതയുദ്ധം കൊടുമ്പിരി കൊണ്ട കാലത്ത് എന്തുവില കൊടുത്തും അമേരിക്ക നയിക്കുന്ന എതിർശക്തിക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നവർക്ക് പക്ഷേ, സമീപകാലത്ത് കരയിലും കടലിലും മാത്രമല്ല, ആകാശത്തും കൈപൊള്ളുന്നതാണ് കാഴ്ച.
കടുത്ത ഉപരോധങ്ങൾ തീർത്ത സാമ്പത്തിക ഞെരുക്കത്തിനു പുറമെ, രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം ഒറ്റക്കു നയിക്കുന്ന ക്ഷീണം കൂടി റഷ്യയെ അലട്ടുന്നുണ്ട്. ലൂണ-25 പേടകം വിജയകരമായി ചന്ദ്രനിലെത്തിച്ചാൽ തൽകാലം അവ മറികടക്കാമെന്ന കണക്കുകൂട്ടലാണ് അവസാന ഘട്ടത്തിൽ പാളിയത്. തിങ്കളാഴ്ച നിലംതൊടുമെന്ന് പ്രതീക്ഷിച്ച ലൂണ-25 ചന്ദ്രനിലെ ദക്ഷിണ ധ്രുവമാണ് ലക്ഷ്യമിട്ടിരുന്നത്. ശാസ്ത്രജ്ഞർക്ക് താൽപര്യം ഇത്തിരി കൂടുതലുള്ള ഇടമാണ് ദക്ഷിണ ധ്രുവം. ഇവിടെ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന സംശയം സാധൂകരിക്കാനുള്ള നീക്കം പക്ഷേ, അസമയത്ത് അസ്തമിക്കുകയായിരുന്നു.
1976ൽ ലിയോനിഡ് ബ്രഷ്നേവ് ലൂണ-24 അയച്ചതാണ് റഷ്യ നടത്തിയ അവസാന ചാന്ദ്രദൗത്യം. വലിയ ഇടവേളക്കു ശേഷം ചൊവ്വയുടെ ഉപഗ്രഹത്തിലേക്ക് 2011ൽ അയച്ച ഫോബോസ്- ഗ്രണ്ട് ദൗത്യം പരാജയപ്പെട്ടത് ഈ രംഗത്ത് റഷ്യ നേരിടുന്ന കടുത്ത പ്രയാസങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. ഭൂമിയുടെ ഭ്രമണം പോലും കടക്കാനാവാതെ പസഫിക്കിൽ തകർന്നുവീഴുകയായിരുന്നു. ലൂണ-25 പദ്ധതി 2010ലാണ് റഷ്യ പദ്ധതിയിടുന്നത്. വർഷങ്ങളെടുത്ത് നിർമാണം പൂർത്തിയാക്കി ഒടുവിൽ ആഗസ്റ്റ് 10ന് റഷ്യയുടെ കിഴക്കൻ മേഖലയിലെ വോസ്റ്റോക്നി നിലയത്തിൽനിന്നായിരുന്നു വിക്ഷേപിക്കപ്പെട്ടത്.
പ്രതീക്ഷ പകർന്ന് കുതിച്ചത് അവസാനം ചന്ദ്രോപരിതലത്തിൽ പതിക്കുകയായിരുന്നു. ഈ പരാജയം മറികടക്കാൻ റഷ്യ അടുത്ത പദ്ധതികൾ പ്രഖ്യാപിക്കുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്.ചരിത്രത്തിൽ മൂന്നു രാജ്യങ്ങൾ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂർത്തീകരിച്ചത്: സോവിയറ്റ് റഷ്യക്കു പുറമെ, യു.എസും ചൈനയും.സോവിയറ്റ് ഇല്ലാത്ത റഷ്യയും ഇന്ത്യയും ഏകദേശം ഒരേ സമയം എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. 2019ൽ ഇന്ത്യ നടത്തിയ ദൗത്യവും അവസാന നിമിഷം പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.