വീണ്ടും വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറക്കാൻ മെറ്റ

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. വരുംമാസങ്ങളിൽ പലതവണകളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടമായത്. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

എൻജിനീയറിങ് ഇതര ജീവനക്കാരെയാണ് നടപടി കാര്യമായി ബാധിക്കുക. ഇതോടൊപ്പം കമ്പനി ഏതാനും പ്രോജക്ടുകളും നിർത്തിവെക്കും. ഇതിന്‍റെ ഭാഗമായ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കും. വാർത്തകളോട് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായെന്ന ന്യായം പറഞ്ഞാണ് ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നത്.

നവംബറിലെ പിരിച്ചുവിടലിനു പിന്നാലെ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും പിന്‍വലിച്ചു. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറക്കൽ തുടരുകയാണ്. മെറ്റയാണ് ഇതിൽ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച വൻകിട കമ്പനികളിലൊന്ന്.

Tags:    
News Summary - Facebook-Parent Meta Plans To Cut More Jobs In Coming Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.