റിയാദ് റിട്ട്സ് കാൾട്ടണിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഭാവിനിക്ഷേപ ഉച്ചകോടി

ഭാവിനിക്ഷേപ ഉച്ചകോടി: വരുംകാല ഭീഷണികൾക്കെതിരെ തയാറാവാൻ ആഹ്വാനം

റിയാദ്: ബിസിനസും സാങ്കേതികവിദ്യയും മനുഷ്യരാശി ഒന്നാകെയും നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത് ഭാവിനിക്ഷേപ ഉച്ചകോടി രണ്ടാംദിനവും. ഈ വിഷയങ്ങളെല്ലാം ചർച്ചചെയ്യാനും കേൾക്കാനും പരിഹാരത്തിനുമായി അതത് ആളുകളെ തമ്മിൽ ബന്ധിപ്പിക്കാൻ വൈവിധ്യമാർന്ന സെഷനുകളാണ് രണ്ടാംദിനവും നടന്നത്. സൗദി അറേബ്യ രൂപവത്കരിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായ ആറാം വർഷമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

50ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളെ ഒരുമിച്ച് ഒരേ വേദിയിൽ കൊണ്ടുവരുന്നു എന്നതാണ് ഈ ആഗോള സമ്മേളനത്തിന്റെ പ്രത്യേകത. ആഗോള സാമ്പത്തിക വീണ്ടെടുക്കൽ മുതൽ സൈബർ ഭീഷണികൾ വരെ നേരിടാൻ ഇന്നേ തയാറാവാൻ സാധ്യമായ വഴികൾ തേടുന്ന സംവാദങ്ങളാണ് സംഗമത്തിൽ നടക്കുകയും ആശയങ്ങൾ ഉരുത്തിരിയുകയും ചെയ്യുന്നത്.

പുതിയ ആഗോളക്രമം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ബിസിനസുകാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ലോകത്തിലെ ഏകദേശം 6,000 പേർ സൗദി തലസ്ഥാനത്ത് ഒത്തുകൂടിയിരിക്കുന്നത്. 'മനുഷ്യത്വത്തിൽ നിക്ഷേപിക്കുക, ഒരു പുതിയ ആഗോളക്രമം തയാറാക്കുക' എന്ന ശീർഷകത്തിൽ ചൊവ്വാഴ്ച ആരംഭിച്ച ഉച്ചകോടിക്ക് വ്യാഴാഴ്ച പര്യവസാനമാകുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആഴവും പരപ്പുമുള്ള സംവാദങ്ങളാണ് നടക്കുന്നത്.

വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ആരോഗ്യം, സുസ്ഥിരത എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിലൂടെയാണ് ഈ ചർച്ചകൾ പുരോഗമിക്കുന്നത്.ചൊവ്വാഴ്ചത്തെ സെഷനുകളിൽ, ചരക്കുനീക്കത്തിലെയും വിതരണ ശൃംഖലയിലെയും തടസ്സം, കോവിഡ് മഹാമാരി നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം യാത്രാരംഗത്ത് വർധിച്ചുവരുന്ന ആവശ്യം, ഇ-കോമേഴ്‌സ്, സൈബർ കുറ്റകൃത്യങ്ങൾ, വർധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ വ്യാപകമായ പ്രശ്നം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്.

കോവിഡിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകൾ വീണ്ടെടുക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും നിക്ഷേപകർക്കും ബിസിനസുകൾക്കും സർക്കാറുകൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വഴികളെ ചുറ്റിപ്പറ്റിയാണ് രണ്ടാംദിനത്തിലും ചർച്ചകൾ തുടർന്നത്.റിയാദ് റിട്ട്സ് കാൾട്ടണിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്റർ ആതിഥേയത്വം വഹിക്കുന്ന ത്രിദിന ഉച്ചകോടി വ്യാഴാഴ്ച സമാപിക്കും.

ആഗോള സമ്പദ് വ്യവസ്ഥക്ക് ആറുമാസം കടുത്തത് -ധനമന്ത്രി

ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അടുത്ത ആറുമാസം വളരെ പ്രയാസകരമായിരിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദാൻ പറഞ്ഞു. ഉച്ചകോടി രണ്ടാംദിനത്തിലെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് എന്താണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഉച്ചകോടിയിലെ പ്ലീനറി സെഷനിൽ സൗദി ധനമന്ത്രി മുഹമ്മദ് അൽജദാൻ സംസാരിക്കുന്നു

ലോകമെമ്പാടും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള ആറ് മാസമായിരിക്കും. പക്ഷേ ഗൾഫ് മേഖലയിൽ തന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഗൾഫിൽ അടുത്ത ആറുമാസമോ അടുത്ത ആറു വർഷമോ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു സാധ്യതയുമില്ലെന്നുമാത്രമല്ല വളരെ മികച്ചതായിരിക്കുമെന്നാണ് താൻ കരുതുന്നത്. എന്നാൽ, ആഗോള തലത്തിൽ അങ്ങനെയല്ല സ്ഥിതി. അത് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ലോകം ഏറെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

വിശാലമായ ആഗോള മേഖലയെ സഹായിക്കുക എന്നത് തങ്ങളുടെ കടമയാണ് -അൽജദാൻ വ്യക്തമാക്കി.സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടതെന്ന് താൻ കരുതുന്നു. ലോകത്തിന് സ്ഥിരത ആവശ്യമാണ്.മാക്രോഫിനാൻസ് സാധ്യമാകുന്നതിനും നിക്ഷേപം ലഭ്യമാകുന്നതിനും പ്രവചനാത്മകമായ അന്തരീക്ഷം ആവശ്യമാണ് -സൗദി ധനമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Future Investment Summit: Call to Prepare Against Future Threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT