ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നാലാംപാദ ലാഭഫലം പുറത്ത് വന്നു. അറ്റാദായത്തിൽ 53 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 10,841 കോടിയാണ് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഐ.ഒ.സിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 7,089 കോടിയായിരുന്നു ലാഭം.
കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിച്ചിട്ടുണ്ട്. 2.30 ലക്ഷം കോടിയാണ് കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 2.09 ലക്ഷം കോടിയായിരുന്നു വരുമാനം.
ഇക്വിറ്റി ഷെയറൊന്നിന് മൂന്ന് രൂപ ലാഭവിഹിതമായി നൽകാനും ഐ.ഒ.സി തീരുമാനിച്ചു. എ.ജി.എമ്മിൽ ഓഹരി ഉടമകൾ കൂടി അംഗീകരിച്ചതിന് ശേഷമായിരിക്കും ഡിവിഡന്റ് നൽകുക. യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ഡിവിഡന്റ് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം 2.20 ലക്ഷം കോടിയാണ്. 11 ശതമാനം വർധനയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വരുമാനത്തിലൂടെയുണ്ടായത്. 1.99 ലക്ഷമായിരുന്നു മൂന്നാംപാദത്തിലെ പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം. അതേസമയം, പെട്രോ കെമിക്കൽസ് വിൽപനയിൽ നിന്നുള്ള വരുമാനം ഇടിഞ്ഞിട്ടുണ്ട്. 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം 8009 കോടിയിൽ നിന്ന് 6282 കോടിയായി ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.