കൊച്ചി: ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാളായ ആലപ്പുഴ കുത്തിയതോട് ചമ്മനാട് സ്വദേശി വൈശാഖ് അറസ്റ്റിൽ. സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രധാന കണ്ണിയാണ് ഇയാൾ.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് കേസിലെ ഒന്നാം പ്രതി ചേർത്തല പാണാവള്ളി സ്വദേശി ശ്രീരാജ് രവിപുരം കെ.എസ്.എൻ മേനോൻ റോഡിൽനിന്നും 16.52 ഗ്രാം മാരക ആംഫെറ്റാമിൻ എന്ന മയക്കുമരുന്നുമായി പൊലീസ് പിടിയിലായിരുന്നു. സുഹൃത്തായ വൈശാഖും ചേർന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് വ്യക്തമായി. ഇതോടെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ വൈശാഖിന്റെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് പൊലീസ് ബംഗളൂരു ബാനസവാഡിയിലുള്ള താമസ സ്ഥലത്തുനിന്നും ഇയാളെ കണ്ടെത്തി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് സംഘത്തിലെ പ്രതിയുടെ കൂട്ടാളികളായ മറ്റ് പലരെയും കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.