ലുധിയാന: പഞ്ചാബിലുടനീളം ആം ആദ്മി സൃഷ്ടിച്ച തരംഗത്തിന്റെ അലയൊലി പഞ്ചാബിലെ ഏക മുസ്ലിംഭൂരിപക്ഷ മണ്ഡലമായ മലേർകോട്ലയിലും. ഇത്രയും കാലം കോൺഗ്രസും അകാലിദളും തമ്മിൽ മത്സരം ഒതുങ്ങിയിരുന്ന മലേർകോട്ലയിൽ അകാലിദളിനെ മൂന്നാം സ്ഥാനത്തേക്കു തള്ളി മത്സരം ആപ്പും കോൺഗ്രസുമായി മാറിയിട്ടുണ്ട്.
നാലു തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെയും തുടർന്ന് ചരൺജിത് ഛന്നിയുടെയും മന്ത്രിസഭകളിൽ പൊതുമരാമത്ത് മന്ത്രിയായ റസിയ സുൽത്താനയാണ് കോൺഗ്രസ് സ്ഥാനാർഥി. ആപ് സ്ഥാനാർഥി ഡോ. ജമീലുർറഹ്മാൻ. അതിനിടെ, റസിയയുടെ ഭർത്താവായ മുൻ ഡി.ജി.പി മുഹമ്മദ് മുസ്തഫക്ക് പ്രകോപന പ്രസംഗത്തിന് വെള്ളിയാഴ്ച സമൻസ് ലഭിച്ചു. ഭാര്യയുടെ പ്രചാരണയോഗത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് പരാതി. മുൻ ഡി.ജി.പിക്കെതിരെ ആം ആദ്മി പാർട്ടിയും ബി.ജെ.പിയും ഒരുപോലെ രംഗത്തുവരുകയായിരുന്നു.
ഭാര്യയുടെ പ്രചാരണ പരിപാടി അലങ്കോലമാക്കാൻ വരുന്നവരെ വീട്ടിൽപോയി അടിക്കുമെന്നും മുൻ ഡി.ജി.പി മുന്നറിയിപ്പ് നൽകിയതായി പരാതിയിലുണ്ട്. തുടർന്ന് പ്രസംഗത്തിന്റെ ക്ലിപ്പ് ഫോറൻസിക് പരിശോധന നടത്തിയശേഷമാണ് വെള്ളിയാഴ്ച സമൻസ് ലഭിച്ചിരിക്കുന്നത്. 70 ശതമാനം മുസ്ലിംകളുള്ള മണ്ഡലത്തിൽ അവശേഷിക്കുന്ന ഹിന്ദു, സിഖ് വിഭാഗങ്ങളുടെ വോട്ട് പുതിയ വിവാദത്തിൽ നഷ്ടമാകുമെന്ന ആശങ്ക റസിയക്കുണ്ട്. ക്യാപ്റ്റന്റെ കൂടെ അടിയുറച്ചുനിന്നിരുന്ന റസിയ പിന്നീട് ഛന്നിക്കൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.