ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (ആപ്) ക്ക് ഭൂരിപക്ഷം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രി? സംശയമില്ല, പാർട്ടിയുടെ സംഗ്രൂർ എം.പി കൂടിയായ ഭഗവന്ത് മാനായിരിക്കും ആ ചുമതല. ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളാണ് മാനിനെ പാർട്ടിയുടെ 'മുഖ്യമുഖം' ആയി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 117 നിയമസഭ മണ്ഡലങ്ങളിൽ ഫെബ്രുവരി 20 നാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10 ന് ഫലപ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനത്ത് ആരായിരിക്കണമെന്ന് മൊബൈൽ വഴി ജനകീയ അഭിപ്രായം (ജനത ചുനേഗി അപ്ന സി.എം) സ്വീകരിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ജനുവരി 13ന് പ്രത്യേക ഫോൺ നമ്പർ നൽകിയിരുന്നു. ജനുവരി 17ന് വൈകീട്ട് ഏഴു മണിവരെ വോട്ട് രേഖപ്പെടുത്താൻ അവസരവും നൽകി. കാമ്പയിനിൽ 21.59 ലക്ഷം പേരാണ് അഭിപ്രായമറിയിച്ചത്. ഡൽഹിയിൽനിന്ന് കെജ്രിവാൾ നേരിട്ടെത്തിയാണ് പ്രഖ്യാപനം നടത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെൻറ പേരും നിരവധി പേർ നിർദേശിച്ചെന്നും ആ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും കെജ്രിവാൾ മൊഹാലിയിൽ നടന്ന പ്രഖ്യാപന റാലിയിൽ വ്യക്തമാക്കി. 93.3 ശതമാനം പേരും ഭഗവന്ത് മാനിെൻറ പേരാണ് നിർദേശിച്ചതെന്നും കെജ്രിവാൾ അറിയിച്ചു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിെൻറ പേരാണ് രണ്ടാമത്. 3.6 ശതമാനം പേരാണ് സിദ്ദുവിനെ നിർദേശിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. 48കാരനായ ഭഗവന്ത് മാൻ ആപ്പിെൻറ പഞ്ചാബ് അധ്യക്ഷൻ കൂടിയാണ്. കൊമേഡിയൻ ആയിരുന്ന ഭഗവന്ത് ആപ്പിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. സംഗ്രൂർ മണ്ഡലത്തിൽനിന്ന് രണ്ടുവട്ടം പാർലമെന്റിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.