വിസ്മയമാകാൻ ഗോവ ചലച്ചിത്രമേള; മമ്മൂട്ടി ചിത്രം 'കാതൽ' പ്രദർശിപ്പിക്കും

പനാജി: 54-ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഗോവയിൽ തിരിതെളിഞ്ഞു. 'വസുധൈവ കുടുംബകം' എന്നതാണ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ ആപ്തവാക്യം. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്നലെ വൈകീട്ട് കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാ​ഗ് ഠാക്കൂറും സഹമന്ത്രി എൽ. മുരുകനും ചേർന്നാണ് നിർവഹിച്ചത്. അഭിനേതാക്കളായ മാധുരി ദീക്ഷിത്, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, വിജയ് സേതുപതി, ഷാഹിദ് കപൂർ, സാറ അലിഖാൻ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സം​ഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ​ഗായകരായ സുഖ് വീന്ദർ സിങ്, ശ്രേയ ഘോഷാൽ തുടങ്ങിയവർ പങ്കെടുത്ത വർണശബളമായ ഉദ്ഘാടന ചടങ്ങാണ് ഇക്കുറി ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗത പ്രസംഗം നടത്തി.

സംവിധായകൻ ശേഖർ കപൂറാണ് രാജ്യാന്തര മത്സരവിഭാഗത്തിന്‍റെ ജൂറി ചെയർമാൻ. ബ്രിട്ടനിൽ നിന്നുള്ള 'ക്യാച്ചിങ് ഡസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം. 15 സിനിമകളാണ് ഇന്ത്യൻ പനോരമയുടെ മത്സര വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ഇന്ന് തുടങ്ങിയ ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്നുള്ള 'ആട്ടം' ആണ് ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. നവാഗതനായ ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതൽ', രോഹിത് എം.ജി. കൃഷ്ണന്‍റെ 'ഇരട്ട', വിഷ്ണു ശങ്കർ സംവിധാനം ചെയ്ത 'മാളികപ്പുറം', രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ 'ന്നാ താൻ കേസ് കൊട്', ഗണേഷ് രാജിന്‍റെ 'പൂക്കാലം' എന്നിവയാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. കൂടാതെ ഋഷഭ് ഷെട്ടി സംവിധാനം ചെയ്തഭിനയിച്ച കന്നഡ ചിത്രം 'കാന്താര', വിവേക് അഗ്‌നിഹോത്രിയുടെ 'വാക്സിൻ വാർ', വെട്രിമാരന്‍റെ 'വിടുതലൈ' എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്.

ജോർജിയോ ദിമിത്രി സംവി​ധാനം ചെയ്ത 'ലൂബോ', കനേഡിയൻ ചിത്രം 'അസോങ്' തുടങ്ങിയവയും രാജ്യാന്തര മത്സരവിഭാ​ഗത്തിൽ പ്രദർശനത്തിനെത്തും. പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന യങ് ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ പദ്ധതിയുടെ വിജയികളെ മേളയിൽ പ്രഖ്യാപിക്കും. 75 പേർക്കാണ് പുരസ്‌കാരം ലഭിക്കുക.

മികച്ച വെബ് സീരീസിനും ഇത്തവണ പുരസ്കാരമുണ്ട്. ആദ്യമായിട്ടാണ് മേളയിൽ വെബ് സീരീസിന് പുരസ്‌കാരം നൽകുന്നത്. നാൽപ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത്. കാഴ്ച പരിമിതർക്കും കേൾവിയില്ലാത്തവർക്കും പ്രത്യേക പ്രദർശനം ഉണ്ട്. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ മേളയിലെ സമാപനചിത്രം.

ഇന്ത്യൻ പനോരമയിലെ മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മികച്ച സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും. മേള 28ന് സമാപിക്കും.

Tags:    
News Summary - Goa Film Festival to Be Amazed; Mammootty film 'Kathal' will be screened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.