ബെന്യാമിന്റ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബെസ്ലി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. നജീബായി പൃഥ്വിരാജ് എത്തിയ ചിത്രം ബോക്സോഫീസിൽ 100 കോടി നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തെയും നജീബായുള്ള പൃഥ്വിയുടേയും പ്രകടനത്തെ പ്രശംസിച്ച് താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിത്തെ പ്രശംസിച്ച് നടി നവ്യ നായർ രംഗത്തെത്തിയിരിക്കുകയാണ്.
ആടുജീവിതം ഒരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണെന്നോർക്കുമ്പോൾ ഹൃദയം പിടയുന്നെന്നും ഇനിയൊരു നജീബ് ഉണ്ടാവരുതെന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിക്കുന്നെന്നും നവ്യ ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണ്.ബ്ലെസി എന്ന സംവിധായകനോട് ബഹുമാനമെന്നും കൂട്ടിച്ചേർത്തു.
' ഇതൊരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണെന്നോർക്കുമ്പോൾ.. നജീബിക്കാ ..പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം , ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നു .
രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ) , നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ ..
ഹക്കീം ആയി ഗോകുൽ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആർ റഹ്മാൻ) നമസ്കരിക്കുന്നു.. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദിബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം - നവ്യ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.