യാംബു: ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മിന്നലിനും നേരിയതോ കനത്തതോ ആയ മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക മേഖലയെ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും പേമാരി, ആലിപ്പഴ വർഷം, പൊടിപാറും ചുഴലിക്കാറ്റ് എന്നിവയായി വികസിക്കുമെന്നും പ്രവചിക്കുന്നു.
മക്ക, ത്വാഇഫ്, മെയ്സാൻ, അദ്ഹം, അൽ അർദിയാത്ത്, അസീർ, ജീസാൻ, അൽ ബാഹ എന്നീ പ്രദേശങ്ങളിലാണ് മഴക്കുള്ള സാധ്യത. മദീന മേഖലയിൽ മിതമായ മഴയും ഖുൻഫുദ, അൽ ലൈത്ത്, ഖുലൈസ്, ബഹ്റ, അൽ മുവൈഹ്, അൽ ഖുർമ, റാനിയ, തുറബ, നജ്റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.
മിന്നലിനും ആലിപ്പഴവർഷത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മിന്നലുണ്ടാകുന്ന പ്രദേശങ്ങൾ, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന് മാറിക്കഴിയണമെന്നും സുരക്ഷിതമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പതിവിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളാനും നിർദേശമുണ്ട്.
പ്രളയം ഉണ്ടാവാൻ സാധ്യതയുള്ള അപകടസ്ഥലങ്ങളിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർഥിച്ചു. വിവിധ വാർത്താമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നൽകുന്ന കാലാവസ്ഥാനിർദേശങ്ങൾ പാലിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.