ബഹ്റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീ വിനോദ പരിപാടികൾ (ഫയൽ ചിത്രം)
മനാമ: ബഹ്റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീയുടെ ട്രാക്കിനകത്തെ വേഗപ്പോരിനൊപ്പം വിനോദത്തിന്റെ ആനന്ദ പെരുമ ട്രാക്കിന് പുറത്തും സജീവമാകും. മത്സരം വീക്ഷിക്കാനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് കാറോട്ട മത്സരങ്ങൾ മാത്രമായിരിക്കില്ല. വിവിധയിനം സംഗീത നിശകൾ, ഗെയിം ആക്ടിവിക്ടികൾ, നൃത്തങ്ങൾ, വൈവിധ്യമാർന്ന റോമിങ് ആക്ടുകൾ തുടങ്ങി നിരവധി വിനോദ കായിക സജ്ജീകരണങ്ങളാണ്.
ഏപ്രിൽ 11 മുതൽ 13 വരെ മൂന്ന് ദിവസങ്ങളിലായാണ് സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ഗ്രാൻഡ് പ്രീ മത്സരങ്ങൾ അരങ്ങേറുക. ട്രാക്കിനൊപ്പം ആവേശം കെടാതെ പരിസരവും ഒരുക്കുക എന്നതാണ് വിനോദ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
ഏപ്രിൽ 12 ശനിയാഴ്ച രാത്രി പ്രശസ്ത നൃത്ത സംഗീതജ്ഞ പെഗ്ഗി ഗൗ അവതരിപ്പിക്കുന്ന തത്സമയ പ്രകടനം വിനോദ പരിപാടികളുടെ മാറ്റുകൂട്ടും. വിവിധ ബാൻഡുകൾ, ലിവിങ് ഗാർഡൻ സ്റ്റിൽറ്റ് വാക്കർമാർ, സർക്കോളേഷൻ അക്രോബാറ്റുകൾ, ഗേൾസ്ക്യൂ ബാൻഡ് ഇൻസ്ട്രുമെന്റലിസ്റ്റുകൾ, ജോർഡി ദി മൈം ക്ലൗൺ, ഹോപ് ഹോപ്പ് ദി അക്രോബാറ്റിക് ജഗ്ലർ തുടങ്ങി നിരവധി കലാകാരന്മാരുടെ പ്രകടനം പ്രേക്ഷകർക്കായൊരുക്കിയിട്ടുണ്ട്.
മത്സരങ്ങൾക്കായി ടിക്കറ്റെടുത്തവർക്ക് സംഗീത പരിപാടിയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും. മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റൊഴിയുന്നത്. മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ 90 ശതമാനത്തിലധികവും ടേൺ വൺ, ബിയോൺ ഗ്രാൻഡ് സ്റ്റാൻഡ് എന്നിവ 80 ശതമാനത്തിലധികവും ഇതിനോടകം ആരാധകർ കൈവശപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകളുടെ ലഭ്യത പരിമിതമായതിനാൽ ബാക്കിയുള്ള ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കണമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.
ടിക്കറ്റുകൾ bahraingp.com എന്ന വെബ്സൈറ്റ് വഴിയോ +973-17450000 എന്ന നമ്പറിൽ വിളിച്ചോ സ്വന്തമാക്കാം. രാജ്യത്തിന് പുറത്തുള്ളവർക്ക് ഗൾഫ് എയർ ഹോളിഡേയ്സ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് തയാറാക്കിയ നിരവധി യാത്രാ പാക്കേജുകളും ബി.ഐ.സി ഒരുക്കിയിട്ടുണ്ട്. യാത്രാ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ gulfair.com/f1 എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.