കഴിഞ്ഞവർഷത്തെ വേനലവധിക്ക് നാട്ടിൽ പോകുമ്പോൾ ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. എന്റെ ഇക്കയുടെ പ്രിയ സുഹൃത്തിന്റെ ഭാര്യയുടെ നാടായിരുന്നു വയനാട്. ഞങ്ങൾ വലിയ കൂട്ടുകാരായിരുന്നു. അങ്ങ് വയനാട്ടിലുള്ള പ്രിയ സുഹൃത്തിന്റെ സഹധർമിണിയെ ഇങ്ങ് വണ്ടൂരിലേക്ക് കൊണ്ടുവന്നതിൽ പ്രധാന പങ്ക് എന്റെ ഇക്കാക്കായിരുന്നു. അതിൽ സന്തോഷം നിറഞ്ഞ പരിഭവം കാണുമ്പോഴൊക്കെ അവൾ പറയുമായിരുന്നു. കാരണം ഒത്തിരി ദൂരമുള്ളത് തന്നെ. ഇടക്കിടക്ക് ഫോൺ ചെയ്ത് സംസാരിക്കുന്നതിനിടയിൽ ഇപ്രാവശ്യം നാട്ടിൽ വരുന്നുണ്ടെന്ന് അറിയിച്ചപ്പോൾ ഒരൊറ്റ കാര്യത്തിനു വേണ്ടിയാണ് അവൾ നിർബന്ധം പിടിച്ചത്. ഇപ്രാവശ്യം നമുക്ക് ഒരുമിച്ച് വയനാട്ടിൽ പോകാമെന്നും രണ്ട് ദിവസം അവിടെ നിന്ന് തിരിച്ച് പോരാമെന്നുമായിരുന്നു അവളുടെ ആഗ്രഹം. കോളജ് അധ്യാപികയായ അവൾ അപ്പോഴേക്കും ലീവ് റെഡിയാക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. എന്റെ ഇക്ക പറഞ്ഞു കേട്ട് വയനാടിനെ ഒത്തിരി ഇഷ്ടമായിരുന്നു ഞങ്ങൾക്ക്. ഭൂമിയിലെ അത്രമേൽ സുന്ദരമായ ഒരിടം വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് പലപ്പോഴും തോന്നുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നാട്ടിലെത്തിയ ഞങ്ങൾ തിരക്കില്ലാത്ത ഒരു ദിവസം വയനാട്ടിലേക്ക് പോയി. കുന്നും മലയും ചുരവും തേയിലത്തോട്ടവും എല്ലാം ആസ്വദിച്ച് കൊണ്ടുള്ള ഒരു യാത്ര. ‘‘ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ്’’എന്ന് പണ്ട് ഷാജഹാൻ ചക്രവർത്തി പറഞ്ഞത് വയനാടിനെയാണോ എന്ന് ഞാൻ സംശയിച്ചു പോയി..
ചുരം കയറിയുള്ള യാത്രക്കിടയിൽ മനോഹരമായ സ്ഥലങ്ങളിൽ വണ്ടി നിർത്തി പ്രകൃതിയെയും വെള്ളച്ചാട്ടത്തെയും ആസ്വദിച്ച് നിൽക്കുമ്പോൾ, ‘‘നേരം കോട ഇറങ്ങുമ്പോഴേക്കും ഇങ്ങ് എത്തണേ മക്കളേ’’.. സുഹൃത്തിന്റെ ഉമ്മയുടെ ആ ഫോൺവിളി ഞങ്ങളുടെ യാത്രക്ക് ഒത്തിരി വേഗത കൂട്ടി. വൈകുന്നേരം ഒരു അഞ്ചുമണിക്ക് വയനാട് എത്തിയപ്പോഴേക്കും കോടയിറങ്ങാൻ തുടങ്ങിയിരുന്നു. ഒരു ചെറിയ കുന്നിൻ ചെരുവിൽ കാപ്പിത്തോട്ടങ്ങൾക്കും തേയില തോട്ടങ്ങൾക്കും ഇടയിലായി ഒരു മനോഹരമായ വീടായിരുന്നു അവളുടേത്. പ്രവാസ ലോകത്ത് ചൂടുപിടിച്ച ജീവിതത്തിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന പ്രകൃതിസുന്ദരമായ ഒരു നാട്. എങ്ങനെയാണ് ഞാൻ ആ നാടിനെയും അവിടത്തെ ജനങ്ങളുടെ സ്നേഹത്തെയും പറഞ്ഞറിയിക്കുക എന്ന് വാക്കുകളിലൂടെ അല്ലെങ്കിൽ എഴുത്തിലൂടെ അറിയില്ല. അത്രമേൽ മനോഹരമായിരുന്നു ആ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹവും കരുതലും. കാലിന് അന്ന് എന്തോ ഒരു ചെറിയ പ്രശ്നമുണ്ടായിട്ടും ആ വേദനയൊന്നും പരിഗണിക്കാതെ എത്രത്തോളം ആയിരുന്നു ഞങ്ങളെ വിരുന്നൊരുക്കിയത്. ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ എപ്പോഴോ വല്ലാതെ ക്ഷീണിച്ചു പോയല്ലേ എന്നും, ഒത്തിരി സമയമായില്ലേ അടുക്കളയിൽ പാചകം ചെയ്യുന്നുവെന്നും ഉമ്മയോട് ചോദിച്ചപ്പോൾ ഇത് കുട്ടിക്കാലം മുതൽക്കേയുള്ള ശീലമാണെന്നും അന്ന് തറവാട്ടിൽ സായിപ്പും മദാമ്മമാരും അവരുടെ കുട്ടികളോടൊത്ത് വയനാടിന്റെ പ്രകൃതിയെയും പ്രകൃതി ചികിത്സക്കും വേണ്ടി തറവാട്ടിൽ വന്നു നിന്നതും അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയതും എത്ര സന്തോഷത്തോടെയാണ് ആ ഉമ്മ ഒരു കഥ പോലെ പറഞ്ഞു തന്നത്. പുലർച്ച മൂന്നുമണിവരെ സംസാരിച്ചിരുന്നതും തണുപ്പ് സഹിക്കാൻ വയ്യാതെ പുതപ്പിനുള്ളിലേക്ക് ഊളിയിട്ടപ്പോൾ ആന ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞ് ടെറസിൽ കയറി കാപ്പിത്തോട്ടത്തിൽ ആന വിലസുന്നത് ഒരു ചെറിയ പേടിയോടെ നോക്കി നിന്നതും ഇന്നും ഞാൻ ഓർക്കുന്നു.
നേരം പുലർന്നപ്പോൾ നല്ല ചൂട് കാപ്പിയുമായി അവരുടെ ഉപ്പയും ഉമ്മയും വിളിച്ചുണർത്തി. സുന്ദരമായ ഒരു കാഴ്ച ഞങ്ങളെ കാണിച്ചുതന്നു . പ്രകൃതിയെ മഞ്ഞിനാൽ ഉള്ള പുതപ്പുകൊണ്ട് മൂടി ഉറക്കവേ, അങ്ങ് കിഴക്കുനിന്ന് സൂര്യൻ എത്തിനോക്കി വിളിച്ചുണർത്തുമ്പോൾ ഒരു ആലസ്യത്തോടെ അവൾ പുതപ്പിൽ നിന്നും മെല്ലെ മെല്ലെ മാറി വന്നു. പ്രകൃതിയെ ഇത്രമേൽ ഹരിതാഭമാക്കിയ പല വർണത്തിലുള്ള പൂക്കൾ നിറഞ്ഞാടുമ്പോൾ ഞാനൊരു ചിത്രശലഭമായെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി...
അതിനിടക്കാണ് ഞങ്ങൾ മറ്റൊരു കാഴ്ച കണ്ടത്. നമ്മുടെ നാട്ടിൽ നേരം പുലരുമ്പോൾ കോഴികൾ വന്ന് ഭക്ഷണം കഴിക്കുന്നത് പോലെ കൂട്ടംകൂട്ടമായി പുള്ളിമാനുകൾ വന്ന് ഭക്ഷണം കഴിക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങളുമായി അവർക്കുളള ബന്ധം ഞങ്ങൾ അന്ന് മനസ്സിലാക്കി. ഒരുപാട് കളിയും ചിരിയും സന്തോഷവുമായി രണ്ടുദിവസങ്ങൾക്കുശേഷം ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ആ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അടുത്ത വെക്കേഷനിലും വരാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. പല സാങ്കേതിക കാരണങ്ങളാൽ ഇപ്രാവശ്യത്തെ ലീവിന് നാട്ടിലെത്താൻ കഴിഞ്ഞില്ല. രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് വയനാടിനെ നടുക്കിയ ആ വാർത്ത കേട്ട് നമ്മളെല്ലാവരും ഉണർന്നത്. ദൈവാനുഗ്രഹത്താൽ അവരെല്ലാവരും സുരക്ഷിതരാണെന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നിയെങ്കിലും വയനാടിന് പറ്റിയ ആ ദുരന്തവാർത്തയിൽ ഒരുപാട് വിങ്ങിപ്പൊട്ടി കരഞ്ഞു പോയി. പരമ കാരുണ്യവാനായ നാഥാ.. അവിടെ മരണപ്പെട്ടവർക്ക് നീ പൊറുത്തു കൊടുക്കുകയും ജീവിച്ചിരിക്കുന്ന അവരുടെ ഉറ്റവർക്കും ഉടയവർക്കും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ക്ഷമയും സമാധാനവും കാരുണ്യവും നീ നൽകുകയും ചെയ്യേണമേ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.