മത്ര സൂഖില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു

മത്ര: ചരിത്രപ്രാധാന്യമുള്ള മത്ര സൂഖിലെ വ്യാപാരികള്‍ക്ക് സന്തോഷവാര്‍ത്ത. കവര്‍ച്ച തടയാന്‍ സൂഖില്‍ മസ്കത്ത് നഗരസഭ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. അഗ്നിബാധ ചെറുക്കാനുള്ള സുരക്ഷാ പദ്ധതി പരിഷ്കരിക്കുകയും ചെയ്യും. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മത്ര സൂഖിലെ കടകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവില്ളെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട് ഇതോടെ മാറുമെന്നാണ് പ്രതീക്ഷ. 
200 വര്‍ഷത്തോളം പഴക്കമുള്ള സൂഖില്‍ രാത്രി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും അഗ്നി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് മത്ര നഗരസഭ ഗ്രേറ്റര്‍ മത്ര ഡയറക്ടര്‍ ജനറല്‍ ഡോ. ഇബ്രാഹീം അല്‍ റഹ്ബി അറിയിച്ചു. 2017 ആദ്യത്തോടെ തന്നെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകും. മൂന്നു മാസത്തിനകം അഗ്നിരക്ഷാ സംവിധാനം സ്ഥാപിക്കാന്‍ കഴിയുമെന്നും ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം വ്യാപാരികള്‍ക്ക് ആശ്വാസം പകരുന്നതാണ് നഗരസഭയുടെ തീരുമാനം. സുരക്ഷിതത്വമില്ളെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മത്ര സൂഖിലെ കടകള്‍ക്ക് ഇന്‍ഷുറന്‍സ് അനുവദിക്കാറുണ്ടായിരുന്നില്ല. 
സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമിതരാവുകയും അഗ്നിസുരക്ഷാ സംവിധാനം സ്ഥാപിതമാവുകയും ചെയ്യുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്ന് കരുതുന്നു.
 ആഗസ്റ്റില്‍ 14 ലക്ഷം റിയാല്‍ മൂല്യമുള്ള 37 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ മത്ര സൂഖില്‍നിന്ന് കൊള്ളയടിച്ചിരുന്നു. സംഭവത്തില്‍ റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറലില്‍നിന്നുള്ള സംഘം ഇന്‍റര്‍പോളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടി. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാജ്യത്തിന് പുറത്തേക്ക് വിമാനം കയറാനത്തെിയപ്പോഴാണ് പ്രതികളില്‍ രണ്ടുപേര്‍ അറസ്റ്റിലായത്. മറ്റുള്ളവര്‍ കടല്‍മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. ഫെബ്രുവരിയില്‍ സൂഖിലെ ഒരു കച്ചവടക്കാരന്‍െറ രണ്ടുലക്ഷം റിയാലിന്‍െറ ചരക്കുകള്‍ നഷ്ടമായിരുന്നു. 
മഴ പെയ്ത് വെള്ളപ്പൊക്കമുണ്ടാകുന്നതും മത്ര സൂഖിലെ വ്യാപാരികളെ ഏറെ പ്രയാസപ്പെടുത്താറുണ്ട്. 2013 നവംബറിലുണ്ടായ കനത്ത മഴയില്‍ സൂഖില്‍ ലക്ഷക്കണക്കിന് റിയാലിന്‍െറ നാശനഷ്ടമാണ് സംഭവിച്ചത്. ഒമാനിലെ ഏറ്റവും പഴക്കം ചെന്ന സൂഖുകളിലൊന്നാണിത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് സൂഖ് ആകര്‍ഷിക്കുന്നത്. നിരവധി മലയാളികളും ഇവിടെ വ്യാപാരം നടത്തുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.