മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി സുൽത്താനേറ്റിൽ അടുത്തിടെ പെയ്ത മഴ വിവിധ ഗവർണറേറ്റുകളിലെ ഡാമുകളെ ജല സമ്പന്നമാക്കുന്നതോടൊപ്പം കർഷകരുടെ മനവും നിറച്ചു.
കനത്ത മഴയെ തുടർന്ന് ബുറൈമിയിൽ ഡാമുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. 3.011 ദശലക്ഷം ഘനമീറ്റർ വെള്ളം ലഭിച്ചതിനെത്തുടർന്ന് ബുറൈമി വിലായത്തിലെ ആറ് അണക്കെട്ടുകളാണ് നിറഞ്ഞൊഴുകുന്നതെന്ന് മഹ്ദ വിലായത്തിലെ കാർഷിക വികസന-ജലവിഭവ വകുപ്പ് മേധാവി എൻജിൻ സായിദ് ബിൻ ഖലീഫ അൽ ജാബ്രി പറഞ്ഞു.
മഹ്ദ ഡാം, അബു ഖല, മസാഹ്, ഹേവാൻ, മെസൈലിക്, അൽ ജാവിഫ് എന്നീ ഡാമുകളാണ് മഴ വെള്ളത്താൽ സമ്പന്നമായിരിക്കുന്നത്. ബുറൈമി ഗവർണറേറ്റിലെ ഡയറക്ടറേറ്റ്-ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്സിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ അടുത്തിടെ 60 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ ഗവർണറേറ്റുകളിലും സമാന അവസ്ഥയാണുള്ളത്.
ഒമാനിൽ മൊത്തം 174 ഡാമുകളാണുള്ളത്. ഇതിൽ 56 എണ്ണം ഭുഗർഭ ജല ഡാമുകളാണ്. 115 ഡാമുകൾ മഴവെള്ളം സംഭരിക്കാനുള്ളത്. മൂന്ന് ഡാമുകൾ പ്രളയ സംരക്ഷണത്തിനുള്ളതാണ്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ പ്രളയ സംരക്ഷണത്തിനായി മൂന്ന് ഡാമുകൾ നിർമിക്കാൻ അടുത്തിടെ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് ഉത്തരവിട്ടിരുന്നു.
മസ്കത്തിലെ വാദി അൽ അൻസാബ്, ശർഖിയ ഗവർണറേറ്റിലെ വാദീ തഹ്വ, ബാത്തിന ഗവർണറേറ്റിലെ വാദീ അൽ സുഹൈമി എന്നിവയാണ് പുതുതായി നിർമിക്കാൻ പോകുന്ന ഡാമുകൾ. പൊതുജനങ്ങളെ വെള്ളപ്പൊക്കം കാരണമുണ്ടാവുന്ന നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം മഴ വെള്ളം സംഭരിച്ച് കാർഷിക ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഭൂഗർഭ റീചാർജ് ഡാമുകൾ, ഉപരിതല സംഭരണ അണക്കെട്ടുകൾ, വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ എന്നിങ്ങനെ മൂന്ന് തരം ഡാമുകളാണ് രാജ്യത്തുള്ളത്.
കൃഷിയിൽ ഈ അണക്കെട്ടുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. വർഷങ്ങളായി വരണ്ടു കിടന്നിരുന്ന ഭൂമിയിലേക്ക് വെള്ളം എത്തിക്കുന്നതിനും ജൈവവൈവിധ്യത്തെ പിന്തുണക്കുന്നതിനും സഹായിക്കുന്നുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ പറഞ്ഞു.
കൃഷി നിലനിർത്തുന്നതിലും കുടിവെള്ളം നൽകുന്നതിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം തടയുന്നതിലും ഡാമുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഒമാനിലുടനീളം 56 അണക്കെട്ടുകൾ സ്ഥാപിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അടുത്തിടെ നിർദേശിച്ചിരുന്നു. വാദികളുടെ പുനരുദ്ധാരണം, തെക്ക്-വടക്ക് ബാത്തിന എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭൂപടങ്ങൾ തയാറാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നിലധികം തവണയാണ് മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലെ വാദിദൈഖ നിറഞ്ഞൊഴുകിയത്. ഇത് ഉൾപ്പെടെ ചില അണക്കെട്ടുകൾ കുടുംബങ്ങളുടെ പിക്നിക് സ്ഥലമായി മാറിയിട്ടുണ്ട്. നിറഞ്ഞൊഴുകുന്ന വാദിദൈഖ ഡാം കാണാനായി നിരവധിപേരാണ് എത്താറുള്ളത്.
പല നഗരങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഭീഷണിയാകുന്നുണ്ടെന്ന് മനസ്സിലാക്കി ഒമാനിലെ അധികാരികൾ 1980കൾക്ക് ശേഷമാണ് ആദ്യമായി വെള്ളപ്പൊക്കത്തെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്. ഗോനു (2007), ഫെറ്റ് (2010), മെകുനു (2018), ശഹീൻ (2021) എന്നിങ്ങനെയുള്ള ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്ക അപകടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതികളിലേക്കും നയിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.