മസ്കത്ത്: ജൂലൈ 25 മുതൽ ആഗസ്റ്റ് എട്ടുവരെയുള്ള ലോക്ഡൗൺ കാലയളവിൽ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക് നിലവിലുണ്ടാകുമെന്ന് ഗതാഗത മന്ത്രി ഡോ.അഹമ്മദ് അൽ ഫുതൈസി അറിയിച്ചു. പകൽ അതത് ഗവർണറേറ്റുകളിലെ ജോലി സ്ഥലങ്ങളിൽ പോകുന്നതിന് തടസങ്ങളുണ്ടാകില്ല. താമസ വിസയുള്ള വിദേശത്ത് കുടുങ്ങിയവർക്ക് വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയോടെ ഒമാനിലേക്ക്
തിരികെയെത്താമെന്നും ഡോ.അഹമ്മദ് അൽ ഫുതൈസി സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോലി ചെയ്യുന്ന കമ്പനികൾ മുഖേനയോ വിമാന കമ്പനികൾ മുഖേനയോ ഇൗ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ഒമാനിൽ തിരികെയെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൈൻറൻ നിർബന്ധമാണ്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ സൗകര്യം വേണ്ടവർ പണം നൽകണം. രാത്രി വിമാനത്താവളത്തിലേക്ക് പോകുന്നവർ വിമാന ടിക്കറ്റ് അല്ലെങ്കിൽ പാസ്പോർട്ട് കാണിച്ചാൽ മതി.
ലോക്ഡൗൺ സമയം രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെ പൂർണമായ സഞ്ചാര വിലക്ക് നിലവിലുണ്ടാകുമെന്ന് ആർ.ഒ.പി ഒാപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി പറഞ്ഞു. കാൽനടയാത്ര പോലും ഇൗ സമയം അനുവദിക്കില്ല. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൂറ് റിയാലായിരിക്കും പിഴ.
പാൽ, പച്ചക്കറികൾ, ഇറച്ചി തുടങ്ങിയ ആവശ്യസാധനങ്ങളുമായുള്ള ത്രീ ടൺ മുതലുള്ള ടക്കുകൾക്ക് രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെ പെർമിറ്റോടെ ചെക്ക്പോയിൻറുകൾ കടക്കാൻ സാധിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി എഞ്ചിനീയർ അഹമ്മദ് അൽ ദീബ് പറഞ്ഞു. ഫാക്ടറികൾ പകൽ സമയത്ത് മാത്രമാണ് പ്രവർത്തിക്കാൻ പാടുള്ളൂ. രാത്രി പ്രവർത്തിക്കാൻ മന്ത്രാലയത്തിെൻറ പ്രത്യേക പെർമിറ്റ് വേണം. കച്ചവട സ്ഥാപനങ്ങൾ രാത്രി ഏഴിന് മുമ്പ് ജീവനക്കാർക്ക് താമസ സ്ഥലത്ത് എത്താൻ സാധിക്കും വിധം പ്രവർത്തനം ക്രമീകരിക്കണം.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒമാൻ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുൻനിരയിലേക്ക് എത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ് മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്നോ വാക്സിൻ എന്ന് ലഭ്യമാകുമെന്നോ ഉള്ള കാര്യം വ്യക്തമല്ല. വാക്സിൻ ലഭ്യമാകുന്ന പക്ഷം അത് ഒമാനിൽ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.