സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെ സുഹാർ മലയാളി സംഘം അവതരിപ്പിച്ച എട്ടാമത് യുവജനോത്സവത്തിൽനിന്ന്
സുഹാർ: സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെ സുഹാർ മലയാളി സംഘം അവതരിപ്പിച്ച എട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ കൊടിയിറക്കം. രണ്ടു ദിവസങ്ങളിലായി സുഹാർ അമ്പറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ പ്രത്യേകം തയാറാക്കിയ മൂന്നു വേദികളിലായിരുന്നു പരിപാടി അരങ്ങേറിയത്.
യുവജനോത്സവ വിധികർത്താക്കൾ, സംഘടന പ്രതിനിധികൾ, സ്വദേശി പ്രമുഖർ, മലയാളി സംഘം ഭാരവാഹികൾ, പരിപാടിയുടെ മുഖ്യ പ്രായോജകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സിനിമ സംവിധായകൻ ബോബൻ സാമുവൽ, സിനിമ താരം രശ്മി ബോബൻ എന്നിവർ മുഖ്യാതിഥികളായി. ഒമാനിലെ വിവിധ മേഖലയിൽ നിന്നെത്തിയ നാനൂറോളം മത്സരാർഥികളാണ് രണ്ടുദിനം മാറ്റുരച്ചത്.
വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗതാഞ്ജലി തുടങ്ങിയ വേദികളിലായി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു. പാട്ടിന്റെയും ഡാൻസിന്റെയും കവിത പാരായണത്തിന്റെയും മറ്റു മത്സര ഇനങ്ങളുടെയും അകമ്പടിയോടെ രാവേറെ നീണ്ട കലാമാമാങ്കത്തിന് തിരശ്ശീല വീണതോടെ സുഹാർ മലയാളി സംഘം തീർത്ത ചിട്ടയായ നടത്തിപ്പ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
സമാപന സമ്മേളനത്തിൽ സ്വദേശി വനിത ഡോക്ടർ ഫാദില അബ്ദുള്ള സുലൈമാൻ അൽ റഹാലി (മജ്ലിസ് ശൂറ മെംബർ), ഖദീജ മുഹമ്മദ് അൽ നൊഫ്ലി (വിമൻസ് അസോസിയേഷൻ ഹാൾ മാനേജർ), വിധികർത്താക്കളായ കലാമണ്ഡലം മാലതി സുനീഷ്, കലാമണ്ഡലം രമ്യ ശങ്കർ, ആർ.എൽ.വി അനുപമ മേനോൻ, സുരേഷ് കണ്ണൻ, ശ്വേത ശരത്, നികേഷ് കണ്ണൂർ, സുഹാർ മലയാളി സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കലാതിലകം, കലാപ്രതിഭ, സർഗപ്രതിഭ, കലാശ്രീ പട്ടങ്ങൾ നേടിയവരുടെ പേരുകൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.