ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിൽ തയാറാവുന്ന ഖത്തറിന്റെ പുതിയ ഭക്ഷ്യസുരക്ഷ നയം ഉടൻ പ്രഖ്യാപിക്കും. ഈ വർഷം ആരംഭിച്ച് 2030 വരെ ഏഴു വർഷ കാലയളവിലേക്കുള്ള രണ്ടാം ഘട്ട ഭക്ഷ്യസുരക്ഷ നയമാണ് അണിയറയിൽ ഒരുങ്ങുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് ഗഹനമായി തയാറാക്കപ്പെടുന്ന സുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജറല്ലാ അൽ മർറി അറിയിച്ചു. ഭക്ഷ്യസുരക്ഷ നയവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങൾക്കായി ദോഹയിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദവും കൂടുതല്‍ ഉൽപാദനക്ഷമതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തത, ഭൂമി, ഭൂഗര്‍ഭ ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍ എന്നിവക്കാണ് നയത്തില്‍ പ്രാധാന്യം നല്‍കുന്നത്. 2018 മുതല്‍ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യസുരക്ഷ പദ്ധതി വന്‍ വിജയമായിരുന്നു. ഭക്ഷ്യസുരക്ഷയില്‍ അറബ് ലോകത്ത് ഒന്നാമത് എത്താനും ആഗോള തലത്തില്‍ 24ാം റാങ്കില്‍ എത്താനും ഖത്തറിന് ഇതുവഴി സാധിച്ചെന്ന് ഡോ. അൽ മർറി പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക, കാർഷിക മേഖലയുടെ അഭിവൃദ്ധിക്കൊപ്പം ജനങ്ങൾക്കാവശ്യമായ ഭക്ഷ്യലഭ്യത ഉറപ്പാക്കലും ഖത്തറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം വിദശീകരിച്ചു. ദോഹയിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടന സെഷനിൽ മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക-ഭക്ഷ്യ സുരക്ഷ വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ഖഹ്താനി, സൗദി അറേബ്യ ഫുഡ് സെക്യൂരിറ്റി അതോറിറ്റി ഡെ. ഗവ. ജനറൽ മുഹമ്മദ് ഇബ്രാഹിം അൽ ഫൗസാൻ, ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ഭക്ഷ്യ-കാർഷിക ഡയറക്ടർ സുലൈമാൻ അൽ തുബി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.